തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോഴിക്കോട് പ്രസംഗം അവഗണിച്ച ദൂരദര്ശന് നടപടി കേന്ദ്രം ഗൗരവത്തിലെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച് വിശദീകരണം തേടി.
ബിജെപിയേയും പ്രധാനമന്ത്രിയേയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പല പരിപാടികളും ദൂരദര്ശന് മലയാളം ചാനലില്‍ വന്നിരുന്നു. ബിജെപി വിരുദ്ധ സ്വകാര്യ ചാനലുകളെക്കാളും ശക്തമായി കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിക്കുന്നതില്‍ ദൂരദര്ശന് മുന്നോട്ടുവന്നു.
പാര്‍ട്ടിയുടെ പല പരിപാടികളും ബോധപൂര്‍വം അവഗണിച്ചു. അതേസമയം സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മാത്രമല്ല അപ്രധാനമായ ചില സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പരിപാടികള്‍ക്ക് അമിത പ്രാധാന്യവും നല്കി. ചാനല്‍ തലപ്പത്തുള്ള ചിലരുടെ രാഷ്ട്രീയമായിരുന്നു ഇതിനു പിന്നില്‍. അത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചില്ല.
എന്നാല്‍ കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗവും പ്രധാനമന്ത്രിയുടെ പൊതുയോഗത്തിലെ പ്രസംഗവും സംപ്രേഷണം ചെയ്യുന്നതില്‍ വരുത്തിയ ഗുരുതര വീഴ്ച നിസ്സാരമല്ല. പ്രസാര്‍ ഭാരതി ഇതുസംബന്ധിച്ച് തിരുവനന്തപുരം കേന്ദ്രത്തോട് വിശദീകരണം തേടുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് പ്രസാര്‍ ഭാരതി സിഇഒ ജവഹര്‍ സര്‍ക്കാര്‍, ദൂരദര്ശന് ഡയറക്ടര്‍ ജനറല്‍ സുപ്രിയ സാഹുവിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സുപ്രിയ തിരുവനന്തപുരം കേന്ദ്ര തലവന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജു വര്‍ഗീസിനോട് അടിയന്തരമായി വിശദമായ റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചു.
കോഴിക്കോട് രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയായതിനാല്‍ കവര്‍ ചെയ്യേണ്ടതില്ല എന്ന നിലപാടിലായിരുന്നു തിരുവനന്തപുരം കേന്ദ്രം. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കുന്ന പൊതുപരിപാടി ഏതായാലും പ്രധാന്യം കൊടുക്കണം എന്ന പതിവ് മറന്നായിരുന്നു ഇത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ട കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഇടപെട്ടപ്പോള്‍ യൂണിറ്റ് അയച്ചു. ഒബി വാന്‍ പോലുമില്ലാതെ രണ്ട് ക്യാമറ യൂണിറ്റിനെ മാത്രം വിട്ടു. സാധാരണ പത്രസമ്മേളനങ്ങള്‍ക്കുള്ള സൗകര്യം മാത്രം.
കോഴിക്കോട് പ്രധാനമന്ത്രിയും നിരവധി കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെ എത്തിയ പരിപാടിയായിരുന്നിട്ടും ദൂരദര്‍ശന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആരുംതന്നെ വന്നില്ല. കേന്ദ്രം ഡയറക്ടര്‍ രാജു വര്‍ഗീസ് എന്തുകൊണ്ട് കോഴിക്കോട്ട് പോയി കാര്യങ്ങള്‍ നിയന്ത്രിച്ചില്ലെന്ന് ചോദിച്ചിട്ടുണ്ട്.
സംപ്രേഷണം നടത്തിയെന്ന മറുപടിയാണ് തിരുവനന്തപുരം കേന്ദ്രം നല്കാന് ഉദ്ദേശിക്കുന്നത്. വേണ്ടരീതിയിലും പരിപാടിയുടെ ഗാംഭീര്യം അനുസരിച്ചും സംപ്രേഷണം നടന്നില്ല എന്ന പരാതി വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഉറി സംഭവത്തിനുശേഷം പ്രധാനമന്ത്രി എന്തുപറയുന്നു എന്നറിയാന്‍ രാജ്യം കാതോര്‍ത്തിരുന്നപ്പോള്‍ ദൂരദര്ശന് ആ പരിപാടി അവഗണിച്ചതിന് വിശദീകരണമില്ല.
എന്തുചെയ്താലും തങ്ങള്‍ക്ക് കുഴപ്പമുണ്ടാകില്ലായെന്ന ധാരണ ദൂരദര്‍ശന്റെയും ആകാശവാണിയുടെയും ഉയര്‍ന്ന ഉദേ്യാഗസ്ഥര്‍ക്ക് ഉണ്ട്. മുന്‍ വര്‍ഷങ്ങളിലെ പോലെ രാഷ്ട്രീയത്തിന്റെ പേരില്‍ ഉദേ്യാഗസ്ഥരെ പീഡിപ്പിക്കേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന്റെ പിന്‍ബലമാണ് ഇതിന് കാരണം. കേന്ദ്രത്തിന്റെ നയം അവസരമായി കണ്ട് തങ്ങളുടെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുകയാണ് പലരും.
വര്‍ഷങ്ങളായി ദൂരദര്ശന് തത്സമയ സംപ്രേഷണം ചെയ്തിരുന്ന ആറന്മുള ഉതൃട്ടാതി വള്ളംകളി ഇത്തവണ അവഗണിച്ചു. ഹിന്ദുക്കളുടെ മാത്രം പരിപാടിയാണെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു ഇത്. പെന്തകോസ്ത് വിശ്വാസിയായ കേന്ദ്രം ഡയറക്ടര്‍ക്ക് സാംസ്കാരിക പരിപാടികളോട് ആകെത്തന്നെ നിഷേധാത്മക സമീപനമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: