പോത്തന്‍കോട് (തിരുവനന്തപുരം): കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നിരന്തര ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് മഹിള മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ് ആവശ്യപ്പെട്ടു. കണ്ണമ്മൂലയില്‍ സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊന്ന യുവമോര്‍ച്ച പ്രവര്ത്തകന് വിഷ്ണുവിന്റെ മാതാവും ആക്രമികള്‍ കൊല ചെയ്യാന്‍ ശ്രമിച്ചതിനാല്‍ ഗുരുതരമായി പരിക്കേറ്റ മഹിളാമോര്‍ച്ച പ്രവര്‍ത്തകയുമായ ബിന്ദുവിനെ കാണുവാനായി പോത്തന്‍കോട് മേലെവിളയിലെ വീട്ടിലെത്തിയതായിരുന്നു രേണുസുരേഷ്. സ്വന്തം നാട്ടില്‍ പോലും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനാകാത്ത പിണറായി വിജയന് എങ്ങനെയാണ് കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും സുരക്ഷയും സംരക്ഷണവും നല്കുവാന് കഴിയുന്നതെന്നും രേണു സുരേഷ് ചോദിച്ചു.
സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരെ ഇത്തരം ആക്രമങ്ങള്‍ നടത്തുന്നതെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത് കേരളത്തിന് അപമാനമാണ്. സിപിഎം ഗുണ്ടകള്‍ അവരുടെ കണ്മുന്നില് വച്ച് മകനെ മാരകമായി വെട്ടി കൊല്ലുകയും തടയാന്‍ ശ്രമിച്ച ബിന്ദുവിനെയും ബന്ധു ലൈലയെയും അതിക്രൂരമായി വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ നല്‍കാതെയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ഇതില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥയുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും രേണു സുരേഷ് ആവശ്യപ്പെട്ടു.
ബിജെപി തിരുവനന്തപരം ജില്ലാ സെക്രട്ടറി എം. ബാലമുരളി, മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വിജയകുമാരി, സംസ്ഥാന സെക്രട്ടറി ശ്രീജ സുദര്ശന്, ജില്ലാ വൈസ് പ്രസിഡന്റ് സിമി, ബിജെപി പോത്തന്‍കോട് കമ്മറ്റി പ്രസിഡന്റ് ജയചന്ദ്രന്, വാര്‍ഡ് മെമ്പര്‍ സരിത എന്നിവര്‍ മഹിളാ മോര്‍ച്ച അദ്ധ്യക്ഷയ്ക്കൊപ്പം ബിന്ദുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: