കൊച്ചി: സ്വത്ത് കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ഇന്നലെയും ചോദ്യം ചെയ്തു. ബിനാമികളായ ബാബുറാം, മോഹനന് എന്നിവരുമായുള്ള അടുപ്പം, മക്കളുടെ വിവാഹത്തിന് ചെലവഴിച്ച പണം എന്നിവയെക്കുറിച്ച് ബാബു നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തി. ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രേഖകളും തെളിവുകളും നിരത്തിയുള്ള വിജിലന്‍സിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.
ബാബുറാമുമായി അടുപ്പമില്ലെന്ന നിലപാടില്‍ ബാബു ഉറച്ചു നിന്നു. ബാബുറാം കത്തയച്ചത് താനറിഞ്ഞില്ലെന്നും അതുകൊണ്ട് തനിക്ക് ഒരു പ്രയോജനവുമുണ്ടായില്ലെന്നും ബാബു പറഞ്ഞു. ബാബുറാമുമായി നൂറിലേറെ തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിശദാംശം അടങ്ങുന്ന തെളിവുകള്‍ ബാബുവിനെ കാണിച്ചു. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നല്കിയ ഉത്തരത്തിലും പൊരുത്തകേടുകള്‍ കണ്ടെത്തി.
ശിവഗിരി തീര്‍ഥാടനത്തിന്റെയും ആലുവ ആശ്രമത്തിലെയും ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ബാബുറാം തന്നെ വിളിച്ചതെന്നാണ് ബാബുവിന്റെ വിശദീകരണം. 12 മാസത്തിനിടെ ബാബുറാമുമായി 104 തവണ സ്വകാര്യ ഫോണിലും ഔദ്യോഗിക ഫോണിലും വിളിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇത് എന്തിനായിരുന്നുവെന്ന ചോദ്യത്തിനും മറുപടി ലഭിച്ചില്ല.
രണ്ടു പെണ്മക്കള്ക്ക് 160 പവന്റെ സ്വര്‍ണാഭരണം നല്‍കിയിരുന്നതായി ബാബു വിശദീകരിച്ചു. ഒരു മകള്‍ക്ക് നൂറു പവനും മറ്റൊരു മകള്‍ക്ക് 60 പവനും നല്കി. എന്നാല്‍ ഇളയ മകള്‍ക്ക് മാത്രം 200 പവനിലേറെ ആഭരണങ്ങള്‍ ബാബു സ്ത്രീധനമായി നല്‍കിയെന്നാണ് വിജിലന്‍സിന് ലഭിച്ചിട്ടുള്ള വിവരം.
തമ്മനത്ത് താമസിക്കുന്ന മകള്‍ ഐശ്വര്യയുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്ന് 237 പവന് സ്വര്‍ണാഭരണങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. ലോക്കറില്‍ നിന്ന് ലഭിച്ച ആഭരണങ്ങള്‍ താന്‍ നല്‍കിയതല്ലെന്നും താമസിക്കുന്ന വീടും സ്ഥലവുമല്ലാതെ ഒരിടത്തും ഭൂസ്വത്തില്ലെന്നും ബാബു പറഞ്ഞു. ബാബുവിന്റെ സ്വത്തു വിവരം സംബന്ധിച്ച് ആദായനികുതി വകുപ്പില്‍ നിന്ന് രേഖകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാബുവിന്റെയും ബാബുറാമിന്റെയും വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി ഇടപാടിന്റെ രേഖകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റ്, ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍, സാക്ഷി മൊഴികള്‍ എന്നീ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക മൊഴിയെടുക്കല്‍. ഇന്നലെ വിജിലന്‍സ് ഓഫീസിലെത്തിയ ബാബുവിനെ മൂന്നുമണിക്കൂര്‍ ഡിവൈ എസ് പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
ബാബുറാമുമായി തനിക്ക് പാര്‍ട്ടി തലത്തിലുള്ള ബന്ധം മാത്രമെയുള്ളൂവെന്നും സാമ്പത്തിക, ബിസിനസ് ബന്ധങ്ങളില്ലെന്നും ബാബു മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. ബാബുറാം കത്തയച്ച് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. കത്തിന്റെ ഒരു പ്രയോജനവും തനിക്ക് ലഭിച്ചിട്ടില്ല. ഇന്ത്യയിലൊ വിദേശത്തോ കണക്കില്‍പ്പെടാത്ത നിക്ഷേപമോ വ്യവസായ സ്ഥാപനങ്ങളോ ഇല്ല. ഭൂമി ഇടപാടുകള്‍ക്ക് ബാബുറാമിന് ലഭിച്ച സാമ്പത്തിക സ്രോതസിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു ബാബുവിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: