തിരുവനന്തപുരം: ജേക്കബ്ബ് തോമസിനെതിരെയുള്ള നീക്കത്തിനു പിന്നില്‍ ഐഎഎസ് ലോബിയും ഉന്നത ഉദ്യോഗസ്ഥവൃന്ദവും. സിവില്‍ സര്‍വ്വീസ് ജീവനക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ തുടങ്ങിയതോടെയാണ് ജേക്കബ്ബ് തോമസിനെതിരെ സിവില്‍ സര്‍വ്വീസ് ലോബി സജീവമായത്. തുറമുഖ വകുപ്പ് സെക്രട്ടറി ഷേക്പരീത്, അഡീഷണല്‍ ചീഫ് സെക്രട്ടിറിമാരായ ടോംജോസ്, കെ.എം. എബ്രഹാം, മുന്‍ വ്യവസായ സെക്രട്ടറി പി.എച്ച്. കുര്യന്, ഡിജിപി ശങ്കര്‍റെഡ്ഡി, നിരവധി വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ വ്യവസായ കേന്ദ്രം മേധാവികള്‍ തുടങ്ങിയവരെല്ലാം അന്വേഷണ വലയത്തിലാണ്.
ഒരാളില്‍ തുടങ്ങുന്ന അന്വേഷണം മറ്റ് ജീവനക്കാരിലേക്കുകൂടി വ്യാപിക്കുന്നതോടെ ഉദ്യോഗസ്ഥ വൃന്ദം അന്വേഷണ വലയത്തിലായി. വിജിലന്‍സ് കേസില്‍ ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് ജേക്കബ്ബ് തോമസിന് നിയമോപദേശം ലഭിച്ചതോടെയാണ് അന്വേഷണത്തിന് വേഗത കൈവന്നത്. ഇത് ഐഎഎസ് ലോബിയെ കടുത്ത പ്രതിരോധത്തിലാക്കി . അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടോം ജോസ്, കെ.എ. എബ്രഹാം എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തുടങ്ങിയതോടെ ഐഎഎസ് സംഘം സംഘടിതമായി മുഖ്യമന്ത്രിയെ സമീപിച്ചു. കുറ്റക്കാരല്ലെങ്കില്‍ പേടിക്കണ്ട എന്നായിരുന്നു മറുപടി. ഇതോടെ ജേക്കബ്ബ് തോമസ്സിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയായിരുന്നു ഐഎഎസ് അസോസിയേഷന്. ഇതിന്റെ ആദ്യപടിയെന്നോണമാണ് ജേക്കബ്ബ് തോമസിനെതിരെ തുറമുഖവകുപ്പുമായി ബന്ധപ്പെട്ട ആരോപണം പുറത്തുകൊണ്ടുവന്നത്.
തുറമുഖ വകുപ്പ് സെക്രട്ടറി ഷേക്പരീത് കാസര്‍ഗോഡ് ചിറ്റാറ്റിപുഴയില് കാല്‍നടപ്പാലം നിര്മ്മിച്ചകേസിലും കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടത്തില്‍ ബാര്‍ അനുവദിച്ചകേസിലും വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിലെ മെഗ്നീഷ്യം ഇറക്കുമതിയീല് 1.21 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നതാണ് ടോംജോസിനെതിരെയുള്ള അന്വേഷണത്തിനു കാരണം. കൂടാതെ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗയില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിലും ടോംജോസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമും അനധികൃത സ്വത്തുസമ്പാദനകേസില്‍ അന്വേഷണ പരിധിയിലാണ്. മലബാര്‍ സിമന്റ്സ് അഴിതിക്കേസില്‍ മുന്‍ വ്യവസായ വകുപ്പ് സെക്രട്ടറി പി.എച്ച്. കുര്യനെതിരെയും അന്വേഷണം നടക്കുന്നു. ലക്ഷങ്ങള്‍ കോഴവാങ്ങി സിഡ്കോയില്‍ അനധികൃത നിയമനം നടത്തിയെന്ന പരാതിയില്‍ മുന്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് ഡയറക്ടര്‍ ടി.ഒ. സൂരജ്, സിഡ്കോ എംഡിയായിരുന്ന സജി ബഷീര്‍ ഉള്‍പ്പെടെ നാലുപേര്‍ അന്വേഷണം നേരിടുന്നുണ്ട്. വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരുന്ന പി.എ. ഇസാക്, ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് ബ്യൂറോ സിഇഒ രാജഗോപാല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ടി.ഒ.സൂരജിനെതിരെ അന്വേഷണം നടക്കുന്നു.
കൊല്ലത്തുനടന്ന കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരനായിരുന്ന ഐജിക്കെതിരെയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണം താഴെത്തട്ടിലെ ജീവനക്കാരെയും ബാധിക്കുമെന്നായതോടെ തൊഴിലാളി യൂണിയന് സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. അന്വേഷണം നേരിടുന്ന ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥന്മാരോടൊപ്പം വകുപ്പിലെ ഉന്നത ജീവനക്കാരും പ്രതിയാകും. ഇതിനെതിരെ ഒത്തൊരുമിച്ച് സംഘടിതമായി നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇരു കൂട്ടരും. ജേക്കബ്ബ് തോമസ് കൈകാര്യം ചെയ്തിരുന്ന വകുപ്പിലെ നടപടികള്‍ ചികഞ്ഞ് പരിശോധിക്കുകയാണ് ഉദ്യോഗസ്ഥ വൃന്ദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: