രണ്ടുവര്‍ഷം മുമ്പാണ് മേലത്ത് മാഷിന്റെ സപ്തതി ആഘോഷം നടന്നത്. സപ്തതി കാവ്യോത്സവമായി കൊണ്ടാടാന്‍ തപസ്യക്ക് ആഗ്രഹമുണ്ടെന്നറിയിക്കാനായി പയ്യന്നൂരിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കുപോയ തപസ്യപ്രവര്ത്തകര്ക്കൊപ്പം ഞാനുമുണ്ടായിരുന്നു. സപ്തതിയോടനുബന്ധിച്ച് തന്റെ കവിതകളെല്ലാം ചേര്‍ത്ത് സമ്പൂര്‍ണസമാഹാരം പ്രസിദ്ധപ്പെടുത്തണമെന്ന ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.
കവിതകളെല്ലാം തിരഞ്ഞുപിടിച്ച് ക്രമപ്പെടുത്തി വച്ചിട്ടുണ്ട്. അതിന് പണം മുടക്കാന്‍ തയ്യാറാണെന്നും മാഷ് പറഞ്ഞു. പണം മുടക്കാതെതന്നെ പ്രസാധകരെ കണ്ടെത്താന്‍ ശ്രമിക്കാമെന്ന് ഞാന്‍ ഏറ്റു. അല്‍ഫാ വണ്‍ ബുക്സിന്റെ സി.പി.ചന്ദ്രനോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. സമ്പൂര്ണസമാഹാരമാകുമ്പോള് രണ്ട് വോള്യമെങ്കിലും വേണം. വിപണി സാധ്യതകള്‍ കണക്കിലെടുത്ത് അനുകൂലമായ മറുപടിയായിരുന്നില്ല ചന്ദ്രനില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ പിന്നീട് മാസങ്ങള്‍ കഴിഞ്ഞ് ചന്ദ്രന്‍തന്നെ മുന്‍കൈയെടുത്ത് ആ സമ്പൂര്‍ണ സമാഹാരം യാഥാര്‍ത്ഥ്യമാക്കി.
മേലത്ത് ചന്ദ്രശേഖരന്റെ കവിതകളാണോ നിരൂപണങ്ങളാണോ സര്‍ഗശേഷിയില്‍ മുന്നിട്ടുനില്‍ക്കുന്നതെന്ന സംശയം പലരും പ്രകടിപ്പിച്ചിട്ടുണ്ട്. കവി എന്ന നിലയില്‍ തന്റേതായ പാത വെട്ടിത്തെളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രകൃതിയെയും ഭൂമിയെയും മനുഷ്യനെയും രക്ഷിക്കുന്നതിനുവേണ്ടിയുള്ള ഓരോ നരബലിയാണ് ഒരു കവിക്ക് ഓരോ സൃഷ്ടിയുമെന്നാണ് മേലത്ത് സ്വന്തം എഴുത്തിനെക്കുറിച്ച് എഴുതിയത്. ആത്മീയമായ ഉള്‍വെളിച്ചത്തില്‍നിന്ന് വാര്ന്നുവീണതായിരുന്നു മേലത്തിന്റെ കവിതകള്‍. കുഞ്ഞിരാമന് നായരുടെയും ഇടശ്ശേരിയുടെയും കാവ്യപാരമ്പര്യത്തെ പിന്തുടര്‍ന്ന കവി. പിയെയും വൈലോപ്പിള്ളിയെയും കക്കാടിനെയും ആഴത്തില്‍ പഠിച്ച നിരൂപകന്. ഭരതന്റെ നാട്യശാസ്ത്രത്തിന്റെയും അലങ്കാരശാസ്ത്രങ്ങളടക്കമുള്ള ദര്‍ശനങ്ങളുടെയും വ്യാഖ്യാതാവ്.
ദേശസ്നേഹത്തിലടിയുറച്ച കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തിയ പ്രഭാഷകന്‍, വിദ്യാര്‍ത്ഥികളുടെ ഹൃദയം കവര്‍ന്ന അദ്ധ്യാപകന്, മനുഷ്യനെയും ഭൂമിയെയും പ്രകൃതിയെയും ഒരുപോലെ സ്നേഹിച്ച സാംസ്കാരിക പ്രവര്ത്തകന്… ബഹുമുഖത്വമാര്ന്നതായിരുന്നു മേലത്ത് എന്ന മനീഷിയുടെ വ്യക്തിത്വം. ആരോഗ്യമനുവദിച്ച കാലത്തോളം ‘തപസ്യ’യുടെ മുണിയില്തന്നെ മേലത്ത് മാഷുണ്ടായിരുന്നു. അവസാനകാലത്തും മാര്‍ഗദര്‍ശിയായി, രക്ഷാധികാരിയായി തപസ്യക്കൊപ്പമുണ്ടായി. കേവലം ഒരു സാഹിത്യസംഘടനയായല്ല അദ്ദേഹം തപസ്യയെ കണ്ടത്. ഈശ്വരീയമായ ദൗത്യമേറ്റെടുത്തവരുടെ കൂട്ടായ്മയായാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് തപസ്യ എന്ന സംഘടനയുമായും അതിന്റെ പ്രവര്‍ത്തകരുമായും ഉണ്ടായിരുന്നത് ഒരുതരം ആത്മബന്ധമാണ്. എവിടെവച്ചായാലും തപസ്യപ്രവര്‍ത്തകരെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന നക്ഷത്രത്തിളക്കം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. റിസര്‍വേഷന്‍ പോലുമില്ലാതെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ഞങ്ങള്‍ക്കൊപ്പം തപസ്യപരിപാടികളില് പങ്കെടുത്ത് മടങ്ങാറുള്ള മേലത്ത് മാഷെ ഓര്‍ക്കുന്നു. ആനാരോഗ്യത്തിന്റെ അലട്ടലുകള്‍ അന്നുമുതലേ ഉണ്ടായിട്ടും അതൊന്നും ഗൗനിക്കാതെയായിരുന്നു ആ യാത്രകള്‍.
ചെറുതും വലുതുമായ കുറേ പുരസ്കാരങ്ങള്‍ നേടിയെങ്കിലും മേലത്തിന് അര്‍ഹിക്കു അംഗീകാരം ലഭിച്ചില്ലെതാണ് സത്യം. പുരസ്കാരങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും പിന്നാലെ പോകുന്ന ശീലമില്ലാത്തതും, വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി താന്‍ ഉറച്ചുവിശ്വസിക്കുന്ന ആദര്‍ശങ്ങളെ തള്ളിപ്പറയാനോ വിശ്വാസങ്ങളില്‍ നിന്ന് വ്യതിചലിക്കാനോ തയ്യാറാകാത്തതുമാകാം ഇതിന് കാരണം. സൂര്യജന്യം മുതല്ക്കുള്ള എട്ട് കവിതാസമാഹാരങ്ങളും പന്ത്രണ്ടോളം നിരൂപണഗ്രന്ഥങ്ങളും. ഇവയുടെ ഗരിമയും സര്‍ഗസൗന്ദര്യവും ദര്‍ശിച്ച സാഹിത്യഗുരുക്കന്മാര് ഏറെയുണ്ട്. എന്നിട്ടും മഹത്വകാംക്ഷയില്ലാത്ത ഒരു ഋഷിയെപ്പോലുള്ള ജീവിതവുമായി അദ്ദേഹം ഈ ലോകത്തിന്റെ ഒരു മൂലയില്‍ ഒതുങ്ങിക്കൂടുകയായിരുന്നു.
താന്‍ കണ്ടറിഞ്ഞ, പഠിച്ചറിഞ്ഞ, അനുഭവിച്ചറിഞ്ഞ ആദര്‍ശങ്ങളിലുള്ള വിശ്വാസത്തിന്റെ ദാര്‍ഢ്യം തെളിയിക്കുന്നതായിരുന്നു ആ ജീവിതം.
മാതാ അമൃതാനന്ദമയീ ദേവിയിലുള്ള അഗാധമായ ഭക്തി, സ്വന്തം കുടുംബത്തെ ഒന്നാകെ അമ്മയ്ക്കായി സമര്‍പ്പിക്കുന്ന തരത്തില്‍, അമൃതകുടുംബമാക്കി മാറ്റുന്നതിന് അദ്ദേഹത്തിന് സന്ദേഹമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് രണ്ടുപുത്രന്മാരെയും അമ്മയുടെ ശിഷ്യരായി മഠത്തിലെ അന്തേവാസികളാകാന്‍ അനുവദിച്ചത്.
ഏതാനും ദിവസം മുന്‍പ് മേലത്തിന് കണ്ണൂരില്‍ ഒരു ആദരം ലഭിക്കുകയുണ്ടായി. മയില്‍പീലി എന്ന പേരിലുള്ള ആ പുരസ്കാരം സ്വീകരിച്ച് അദ്ദേഹം സംസാരിച്ചത് കൃഷ്ണനെക്കുറിച്ചായിരുന്നു. കൃഷ്ണനും കൃഷ്ണവര്‍ണവും എക്കാലത്തും മേലത്തിന്റെ കവിതയിലെ അന്വേഷണഭാവമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്:
”പാരമ്പര്യത്തിലൂടെ പ്രകൃതിയിലൂടെ ഞാന്‍ നടന്നുപോവുകയാണ്, ഒരു നീല കണവും തേടി. ആത്മപുരാണത്തിനുശേഷം ഞാനെഴുതിയ കവിതകളില്‍ ഈ നീലനിറം എന്നെ പീഡിപ്പിക്കുന്ന ഒരു ബിംബമാണ്.”
യു.പി.സന്തോഷ് (തപസ്യ സംസ്ഥാനസമിതിയംഗമാണ് ലേഖകന്‍)
ജനഹൃദയങ്ങളിലെ മഹാകവി
പ്രൊഫ.മേലത്ത് ചന്ദ്രശേഖരന് ജനഹൃദയങ്ങളില്‍ ജീവിച്ച മഹാകവിയായിരുന്നു. മികച്ച അധ്യാപകനും വാഗ്മിയും കവിയും ചിന്തകനുമായ അദ്ദേഹത്തെത്തേടി സര്‍ക്കാര്‍ അംഗീകാരങ്ങളൊന്നും എത്തിയില്ലെങ്കിലും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ അംഗീകാരവും ആദരവും ലഭിച്ചു.
നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ മേലത്ത് ഇടശ്ശേരിയുടേയും അക്കിത്തത്തിന്റെയും പാതയില്‍ സഞ്ചരിച്ച സാഹിത്യകാരനായിരുന്നു. ഉത്തരാധുനിക കാലഘട്ടത്തിലെ കവിതകളും ആധുനിക കവിതകളും അദ്ദേഹം എഴുതുകയുണ്ടായി. പുതിയതിനേയും പഴയതിനേയും ഒരുപോലെ ഉള്‍ക്കൊണ്ട് തന്റെ കവിതകളിലും ലേഖനങ്ങളിലും സമൂഹത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിച്ചിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മേലത്തിന്റെ കവിതകളുടെ സമ്പൂര്‍ണ്ണ സമാഹാരം എന്ന ഗ്രന്ഥം എഴുത്ത് ഒരു സപര്യയായി കൊണ്ടുനടന്ന അദ്ദേഹത്തിന്റെ കാവ്യജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും വ്യക്തമായ ചിത്രം വായനക്കാരനു തരുന്നതാണ്.
എളിമയും ലാളിത്യവും പരിപാലിച്ചുപോന്ന അദ്ദേഹം വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചപ്പോഴും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുസമ്മതനായിരുന്നു. തപസ്യയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചപ്പോഴെല്ലാം തന്റെ മികച്ച സംഘാടകത്വം തെളിയിച്ചിരുന്നു. സംഘടനാ രംഗത്തും വ്യക്തിജീവിതത്തിലും മാതൃകയായിരുന്നു മേലത്ത്.
ഗ്രാമീണതയും സമകാലിക സംഭവങ്ങളും സമൂഹത്തിലെ സാധാരണക്കാരന്റെ ദൈന്യവും രചനകളിലൂടെ അവതരിപ്പിച്ചപ്പോഴെല്ലാം ജീവിത സാക്ഷാത്ക്കാരത്തിന് ആദ്ധ്യാത്മികതയ്ക്കുളള പങ്ക് വിളിച്ചുപറയാന്‍ ശ്രമിച്ചു. നല്ലൊരു ആദ്ധ്യാത്മിക ചിന്തകനും പ്രഭാഷകനും കൂടിയായിരുന്നു. മേലത്തിന്റെ ലാളിത്യവും സ്വതസിദ്ധവുമായ പ്രസംഗങ്ങള്‍ ചിന്തോദ്ദീപകങ്ങളായിരുന്നു. ജീവിതത്തിന്റെ പരമമായ സത്യം ആദ്ധ്യാത്മികതയാണെന്ന് അവ സമൂഹത്തെ ബോധ്യപ്പെടുത്തി. പ്രഭാഷകനെന്ന നിലയില്‍ മേലത്ത് ജനഹൃദയങ്ങളില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയിരുന്നു.
31 വര്‍ഷക്കാലത്തെ അധ്യാപന ജീവിതത്തിനുശേഷം 2000ല്‍ വിരമിക്കുമ്പോള്‍ ആയിരക്കണക്കിന് ശിഷ്യഗണങ്ങള്ക്കുടമയായിരുന്നു മേലത്ത്.
നിരവധി ലേഖനങ്ങളും കവിതകളും എഴുതിയിട്ടുളള മേലത്ത് കേരളത്തിലെയും, പ്രത്യേകിച്ച് മലബാറിലേയും പ്രമുഖ എഴുത്തുകാരുടേതുള്‍പ്പെടെ നിരവധി പേരുടെ ഗ്രന്ഥങ്ങള്‍ക്ക് അവതാരികയും പഠനക്കുറിപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. അംഗീകാരങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ആരുടേയും പിന്നാലെ പോകാന്‍ തയ്യാറായില്ല. കണ്ണൂരിലെ പ്രമുഖ ജ്വല്ലറി സംസ്ഥാനത്തെ മികച്ച സാഹിത്യകാരന്മാര്ക്ക് നല്കുന്ന മയില്‍പ്പീലി പുരസ്ക്കാരം സി.രാധാകൃഷ്ണന്, ശ്രീകുമാരന്‍ തമ്പി എന്നിവരൊടൊപ്പം ഏറ്റുവാങ്ങുകയുണ്ടായി. ഏറ്റവുമൊടുവില്‍ മേലത്ത് പങ്കെടുത്ത പൊതുപരിപാടിയും ഇതായിരുന്നു. പയ്യന്നൂര്‍ പൊതുസമൂഹം തപസ്യയുടെ ആഭിമുഖ്യത്തില്‍ 2015 ഏപ്രില്‍ മാസം ‘മേലത്ത്- കവിയില്‍ നിന്ന് മഹാകവിയിലേക്ക്’ എന്ന പരിപാടി സംഘടിപ്പിച്ച് മേലത്തിനെ ആദരിച്ചിരുന്നു.
പി. കെ.ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: