സ്വാതന്ത്ര്യ സമരമെന്നത് കെട്ടുകഥ
ആലപ്പുഴ: കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കാന്‍ നേതാക്കള്‍ ആസൂത്രണം ചെയ്ത പുന്നപ്ര-വയലാര്‍ സമരത്തെ സ്വാതന്ത്ര്യസമരമെന്ന് കുപ്രചരണം നടത്തി പെന്ഷന് നല്കാന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചെലവിടുന്നത് 13.52 കോടി രൂപ. 1150 പേര്‍ക്കാണ് മാസം 9,800 രൂപ വീതം പെന്ഷന് നല്‍കുന്നത്. ഇരവുകാട്, കുതിരപ്പന്തി പ്രദേശങ്ങളില്‍ നിന്ന് മാത്രം ഇരുന്നൂറിലേറെ പേര് ഈ പെന്ഷന് വാങ്ങുന്നുണ്ട്. സമരത്തില്‍ ഒരു പങ്കാളിത്തവും ഇല്ലാത്തവര്‍ വരെ പെന്ഷന് വാങ്ങുന്നുണ്ട്.
സമരത്തിന്റെ എഴുപതാം വാര്‍ഷികം ആചരിക്കുമ്പോള്‍ എണ്‍പത് വയസ്സില്‍ താഴെയുള്ളവര്‍ വരെ പെന്ഷന് വാങ്ങുന്നുണ്ടെന്ന് മുന്‍ എംഎല്‍എ ഡി. സുഗതന് ചൂണ്ടിക്കാട്ടി. അതാതയത് സമരം നടക്കുമ്പോള്‍ പത്തു വയസു പോലും തികയാത്തവരും പെന്ഷന് വാങ്ങുന്നു.
പുന്നപ്ര വയലാര്‍ സമരം സ്വാതന്ത്ര്യസമരം അല്ലായിരുന്നു. പ്രശസ്ത ചരിത്രകാരനായ എ. ശ്രീധരമേനോന് അടക്കമുള്ളവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ശ്രീധരമേനോന്റെ അഭിപ്രായത്തില്‍ കര്‍ഷകരുടെ മേല്‍ ജന്മിമാര് അടിച്ചേല്‍പ്പിച്ച സാമൂഹികസാമ്പത്തിക ദുരിതങ്ങള്ക്കുനേരെയുള്ള ഒരു സമരമായിരുന്നു അത്.
തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ഇന്ത്യാ മഹാരാജ്യവുമായുള്ള ലയനവും പുന്നപ്ര വയലാര്‍ സമരവും തമ്മില്‍ ബന്ധമൊന്നുമില്ല. പുന്നപ്രവയലാര്‍ സമരം നടക്കുന്ന സമയത്ത് ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന വാദം കൊണ്ടുവന്നിരുന്നില്ല. പിന്നീടാണ് സ്വതന്ത്ര തിരുവിതാംകൂര്‍ സിദ്ധാന്തം ദിവാന് അവതരിപ്പിച്ചത്. സര്‍ദ്ദാര്‍ വല്ലഭഭായി പട്ടേലും ജവഹര്‍ലാല്‍ നെഹ്റുവും സര് സിപിയും തമ്മില്‍ 1947 ജൂണില്‍ ദല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ദിവാന് തന്നെ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം ഉപേക്ഷിക്കുകയായിരുന്നു. ഔദ്യോഗികമായി ഇന്ത്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനം 1947 ഓഗസ്റ്റ് 15നാണു നടന്നതെങ്കിലും, 1946 സപ്തംബര്‍ രണ്ടിനു തന്നെ നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല ദേശീയ ഗവണ്മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിരുന്നു.
അതിനാല്‍ തന്നെ പിന്നീട് ഒക്ടോബറില്‍ നടന്ന പുന്നപ്രവയലാര്‍ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്നുമാണ് ചരിത്രകാരന്മാര് പറയുന്നത്. എന്നാല്‍ ഐ. കെ. ഗുജ്റാള്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്ത 1998 ജനുവരിയില്‍ പുന്നപ്രവയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ച് ഉത്തരവിടുകയായിരുന്നു. സമരത്തില്‍ യാതൊരു പങ്കാളിത്തവും ഇല്ലാതെ പൂഞ്ഞാറില്‍ പാര്‍ട്ടി അനുകൂലിയായ പ്രമാണിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വി. എസ്. അച്യുതാനന്ദനെ സമര നേതാവെന്ന് വാഴ്ത്തുമ്പോള്‍ പുന്നപ്ര വയലാര്‍ സമരത്തില്‍ നേരിട്ടു പങ്കാളിയായി പട്ടാളത്തോട് ഏറ്റുമുട്ടിയ കെ. വി. പത്രോസ് അടക്കമുള്ളവര്‍ വിസ്മൃതിയിലാണ്.
കുന്തക്കാരന് പത്രോസെന്ന് അറിയപ്പെട്ടിരുന്ന കെ. വി. പത്രോസ് കല്‍ക്കത്താ തീസീസ് കാലത്ത് പാര്‍ട്ടിയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. രണദിവെ ഉള്‍പ്പെടെയുള്ള അന്നത്തെ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി കല്‍ക്കത്താ തീസീസിന്റെ പേരില്‍ നടപടി എടുത്തപ്പോള്‍ പത്രോസിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പിന്നീട് പത്രോസ് വിസ്മൃതിയിലേക്ക് നീങ്ങി. വലിയചുടുകാട്ടിലല്ല എസ്എന്‍ഡിപി വക മംഗലം ശ്മശാനത്തിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നുത്. പത്രോസിന്റെ തന്നെ അവസാന നാളുകളിലെ ആഗ്രഹ പ്രകാരമായിരുന്നു അത്. ആരും തന്റെ മേല്‍ റീത്തു വെക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.
പുന്നപ്രവയലാര്‍ സമരകാലത്ത് ആലപ്പുഴ ജില്ലയില്‍ പോലും ഇല്ലാതിരുന്നവര്‍ സമരനായകരെന്ന പേരില്‍ മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെയായെങ്കിലും നിറതോക്കുകള്‍ക്ക് മുന്നില്‍ അടരാടിയ പത്രോസിനെ പോലുള്ളവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൈയൊഴിഞ്ഞു. 2006 ല്‍ ചിന്ത പബ്ളിക്കേഷന്‍സ് പുറത്തിറക്കിയ ‘പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ’ എന്ന പുസ്തകത്തില്‍ സമര നേതാക്കളായ കെ. എസ്. ബെന്‍ അടക്കമുളളവരുടെ അനുഭവക്കുറിപ്പുകളില്‍ അച്യുതാനന്ദനെ പരാമര്‍ശിക്കുന്നതു പോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: