ഇടുക്കി: മഴ ചതിച്ചതോടെ തേക്കടിയില്‍ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം വനത്തിലൂടെയുള്ള ബോട്ട് യാത്രയാണ്. വന്യമൃഗങ്ങളെ കണ്ട് കാടിന്റെ മനോഹാരിത ആസ്വദിക്കാനാകുന്നതും അണക്കെട്ടിലൂടെ നടത്തുന്ന ബോട്ട് യാത്രയില്‍ മാത്രമാണ്.
മഴയുടെ കുറവ് മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുദിനം താഴുകയാണ്. നിലവില്‍ 109.5 അടിയാണ് ഡാമിലെ ജലനിരപ്പ്. വെള്ളം ഇത്രയധികം താഴ്ന്നതോടെ ബോട്ട് സര്‍വ്വീസ് ഓരോന്നായി കെടിഡിസി വെട്ടിച്ചുരുക്കി. നിലവില്‍ 125 പേര്‍ക്ക് യാത്രചെയ്യാനാകുന്ന ബോട്ടിന്റെ സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തി. 60 പേര്‍ക്ക് സഞ്ചരിക്കാവുന്ന സര്‍വ്വീസ് മാത്രമാണ് നടക്കുന്നത്.
മുന്‍വര്‍ഷങ്ങളിലും ഇത്തരത്തില്‍ ജലനിരപ്പ് താഴ്ന്നിരുന്നെങ്കിലും അന്ന് ബോട്ട് ലാന്റിങ് താഴേക്ക് ഇറക്കി സര്‍വ്വീസ് തുടര്‍ന്നിരുന്നു. എന്നാല്‍ മഴക്കാലത്ത് ഇതാദ്യമായാണ് ജലനിരപ്പ് ഇത്രയധികം താഴുന്നത്. മണ്‍തിട്ടകളും, ഉയര്‍ന്ന് നില്ക്കുന്ന മരക്കുറ്റികളും ബോട്ട് യാത്രയ്ക്ക് ഭീഷണിയാകുന്നതായാണ് അധികൃതരുടെ വാദം. ബോട്ടില്‍ കയറണമെങ്കില്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട ഗതികേടിലാണ് സഞ്ചാരികള്‍. ലക്ഷക്കണക്കിന് രൂപയാണ് മാസവും ഇവിടെ നിന്നു ബോട്ട് സര്‍വ്വീസ് നടത്തിപ്പിലൂടെ മാത്രം ഖജനാവിലേക്ക് എത്തുന്നത്.
ദീപാവലി സമയങ്ങളില്‍ ആയിരക്കണക്കിന് ഉത്തരേന്ത്യക്കാരാണ് ഇവിടേക്ക് ബോട്ട് യാത്രയ്ക്ക് മാത്രമായി എത്താറുള്ളത്. ഇത്തവണ സര്‍വ്വീസ് വെട്ടിച്ചുരുക്കിയത് സഞ്ചാരികളെ തേക്കടിയില്‍ എത്തുന്നതില്‍ നിന്നു പിന്തിരിപ്പിക്കുമെന്ന ആശങ്കയിലാണ് ടൂറിസം വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: