കേരളം ഭരിക്കുന്നത് കണ്ണൂരുകാരനായ പിണറായി വിജയനാണ്. അദ്ദേഹമാണ് കഴിഞ്ഞദിവസം നിയമസഭയില്‍ ഏറെ നീണ്ട സാരോപദേശം നല്‍കിയത്. രാഷ്ട്രീയസംഘര്‍ഷം ഇല്ലാതാക്കാന്‍ കണ്ണൂരിലും സംസ്ഥാനതലത്തിലും സര്‍വകക്ഷിസമാധാനയോഗം വിളിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സ്ഥായിയായ സമാധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അഭിപ്രായ വ്യത്യാസത്തിന്റെയും വ്യത്യസ്ത സമീപനത്തിന്റെയും പേരില്‍ പ്രതികാര മനോഭാവവും കൊലപാതകവും ഉണ്ടാകുന്നത് നീതീകരിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. കൊലപാതകം പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതല്ല.
വൈകാരികമായ പ്രതികരണം ഒഴിവാക്കി എല്ലാപ്രസ്ഥാനങ്ങളും നാടിന്റെ വികസനത്തിനും പുരോഗതിക്കുമായി രംഗത്തിറങ്ങണം. വരുംതലമുറയ്ക്ക് സ്വച്ഛതയോടെ കഴിയാന്‍ മനുഷ്യത്വത്തിന്റെ മഹത്ത്വം ഉള്‍ക്കൊണ്ടുള്ള സമീപനം അനിവാര്യമാണ്. ദേഷ്യംകൊണ്ട് ആരെയും തിരുത്താനാകില്ല. സ്നേഹംകൊണ്ടേ അതിനാകൂ. വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ടവര്‍ തമ്മില്‍ കൊന്നൊടുക്കിയല്ല,അഭിപ്രായ വ്യത്യാസം പരിഹരിക്കേണ്ടത്. മറിച്ച് എതിരഭിപ്രായവുമായി നില്‍ക്കുന്നയാള്‍പോലും സത്യം മനസ്സിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ട സഹോദരനാണ് എന്ന ചിന്ത ഓരോ കൂട്ടരും മനസ്സിലാക്കണം. മനുഷ്യത്വം മഹാഗുണമാണെന്ന് ഒരു പ്രവാചകനെപോലെ സഖാവ് വിവരിക്കുന്നത് കേട്ടാല്‍ കോള്‍മയിര്‍കൊള്ളാതിരിക്കാനാര്‍ക്കാകും.
മഹദ്വചനങ്ങളും സാരോപദേശങ്ങളും നടത്തുന്ന ഈ മുഖ്യമന്ത്രി ‘താന്‍ മഹാനൊന്നുമല്ലെന്നറി’യിക്കുമ്പോള്‍ എന്തൊരു വിനയം? എന്തൊരു ശാലീനത? എന്ന് ആര്‍ക്കാണ് തോന്നാതിരിക്കുക. ഇതൊരു നാലരമാസംമുമ്പ് പറഞ്ഞിരുന്നെങ്കില്‍ എന്തൊക്കെ കെടുതികള്‍ സംഭവിക്കാതിരിക്കുമായിരുന്നു! എത്ര ജീവനുകള്‍ പൊലിയാതിരുന്നേനെ. വീടുകളും കടകളും പാര്‍ട്ടി ഓഫീസുകളും വാഹനങ്ങളും തകര്‍ക്കപ്പെടുമായിരുന്നോ? വൈകിവന്നാലും ആ വിവേകം മാനിക്കാതിരിക്കാനാകില്ല.
”മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാം സൗരഭ്യം” എന്നതുപോലെ കണ്ണൂരിന്റെ കാരിരുമ്പിനെ കൈവിട്ട് എ.കെ. ബാലന്റെ സാമീപ്യമാണോ മുഖ്യമന്ത്രിയുടെ ഈ ചെയിഞ്ച്? അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റൊന്നുമില്ല. ബാലന് ഒരു ലോലനാണല്ലോ. നിലപാടില്‍ കടുകട്ടിയുണ്ടെങ്കിലും ആരെയെങ്കിലും തല്ലാനോ കൊല്ലാനോ ഉള്ള മനസ്സ് ബാലനില്ല. കമ്മ്യൂണിസ്റ്റുകാരില്‍ വ്യത്യസ്തനായ ഈ ബാലനെ സത്യത്തിലാരും ഇതുവരെ തിരിച്ചറിഞ്ഞില്ലല്ലൊ എന്നതാണ് സങ്കടകരം. പുളകം പതയ്ക്കുന്ന ക്രീം പുരട്ടുന്നതുപോലെ നന്നായി ചിരിക്കുന്ന ബാലനെ അടുത്തുകിട്ടിയപ്പോള്‍ വിജയന്റെ ഭാവവും വാക്കുകളും മാറിയെങ്കില്‍ ആ മാറ്റം പാര്‍ട്ടിക്കാകെ ഉണ്ടാകുമോ? സാദ്ധ്യത നന്നേ കുറവാണെന്നു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തോന്നുന്നത് സ്വാഭാവികം. പക്ഷേ മുഖ്യമന്ത്രിയുടെ സാമീപ്യവും ജയരാജന്റെ കസേരക്കുടമയുമായപ്പോള്‍ ബാലനാകെ മാറി. ലോലനല്ല, കാലനായതുപോലെ. നിയമസഭയില്‍ കേട്ടത് അതല്ലേ? അട്ടപ്പാടിയിലെ വനവാസി മേഖലയിലെ നവജാത ശിശുക്കളുടെ കാര്യം സഭയിലെത്തിയപ്പോള്‍ ബാലനൊരു കുലംകുത്തിയായി. പിഞ്ചുശവങ്ങളെപ്പോലും അവഹേളിച്ച ബാലന് ബാലശാപത്തിന് അവകാശമുണ്ട്.
മുഖ്യമന്ത്രി നിയമസഭയില്‍ പക്വതയാര്‍ന്ന പ്രസ്താവന നടത്തുമ്പോള്‍ കണ്ണൂരിന്റെ ചിന്ത വേറെ എന്ന് വ്യക്തമാക്കുകയായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി. ആര്‍എസ്എസിനും ബിജെപിക്കുമെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുന്ന പ്രശ്നമേ ഇല്ലെന്നാണ് വാര്‍ത്താസമ്മേളനം നടത്തി സെക്രട്ടറി പ്രഖ്യാപിച്ചത്. അക്രമത്തെയും അടിച്ചമര്‍ത്തലിനെയും അടിമ മനോഭാവത്തോടെ കാണുന്നവരല്ല കണ്ണൂരുകാരെന്നും സെക്രട്ടറി പറയുന്നു. അടിമമനോഭാവത്തെ അംഗീകരിക്കാത്ത സ്വഭാവം സഖാക്കളല്ലാത്ത കണ്ണൂരുകാര്‍ക്കുമുണ്ടാകുമെന്നെന്തേ സഖാവിന് മനസ്സിലാകുന്നില്ല. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതുകൊണ്ടാണത്രെ ആര്‍എസ്എസുകാരുമായി ഏറ്റുമുട്ടേണ്ടിവരുന്നതെന്നാണ് ജയരാജന് വിശദീകരിക്കുന്നത്.
ആര്‍എസ്എസുകാരല്ലാത്തവരും സിപിഎം കൈകളാല്‍ കൊല്ലപ്പെടുന്നുണ്ടല്ലൊ. അരിയിലെ ഷുക്കൂറിനെ കൊന്നത് ആര്‍എസ്എസില്‍നിന്ന് മുസ്ലിങ്ങളെ രക്ഷിക്കാനായിരുന്നോ? വളപട്ടണത്തെ മുഹമ്മദിനെ കൊന്നതും, രാമന്തളി പള്ളിയില്‍ കയറി മുക്രിയെ വെട്ടിക്കൊന്നതും ആര്‍എസ്എസുകാരില്‍ നിന്ന് രക്ഷിക്കാനായിരുന്നോ? നാദാപുരത്ത് വാര്‍ഷിക പരിപാടിപോലെ മുസ്ലിങ്ങളെ അക്രമിക്കുന്നവര്‍, കൊലപ്പെടുത്തുന്നവര്‍, കൊള്ള നടത്തുന്നവര്‍, എന്തിന്റെ പേരിലാണിതൊക്കെ ചെയ്യുന്നത്?
ഗീബല്‍സിനെപ്പോലും ഞെട്ടിപ്പിക്കുംവിധം നുണപ്രചാരണം നടത്തി നിരപരാധികളെ അരിഞ്ഞുതള്ളുന്നത് ഏത് മനുഷ്യത്വത്തിന്റെയും മഹാഗുണത്തിന്റെയും പേരിലാണ്.
ആര്‍എസ്എസ് കേരളത്തില്‍മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. ദക്ഷിണേന്ത്യയിലും വടക്കേ ഇന്ത്യയിലും എല്ലാ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് മറ്റൊരിടത്തും ഇങ്ങനെ ആക്രമിക്കപ്പെടുന്നില്ല. ആര്‍എസ്എസും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും ഒരേകാലത്ത് പ്രവര്‍ത്തനം തുടങ്ങിയതാണ്. ആര്എസ്എസുകാരന് രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തി. ബിജെപി14 സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്തി. 27 സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുമായി. കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇന്നെവിടെ നില്ക്കുന്നു. എല്ലാവരുടെയും സംരക്ഷണത്തിന് (?) അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന പാര്‍ട്ടി ഉപ്പുവച്ച കലംപോലെ അരിച്ചരിച്ച് തീരുകയാണ്. എന്തുകൊണ്ടാണിതെന്ന് ആത്മപരിശോധന നടത്തണം. അപ്പുറത്തിരിക്കുന്നവരെ അരിഞ്ഞുതള്ളുകയല്ല സ്നേഹംകൊണ്ട് തന്നിലേക്കടുപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന കേരള മുഖ്യമന്ത്രിയുടെ ഉപദേശം കണ്ണൂരിന്റെ പാര്‍ട്ടി സെക്രട്ടറിക്ക് സ്വീകാര്യമല്ല.
‘അങ്കമാലിയിലെ പ്രധാനമന്ത്രി’ എന്ന് പറഞ്ഞുകേള്‍ക്കാത്തവരുണ്ടാകില്ല. അങ്ങനെ ഒന്നല്ല കണ്ണൂരിലെ മുഖ്യമന്ത്രി. പാര്‍ട്ടി സെക്രട്ടറിക്കപ്പുറം മറ്റൊരു മുഖ്യമന്ത്രിയെയും ഒരുവിഭാഗം അംഗീകരിക്കില്ല. അവര്‍ക്ക് പിണറായിയല്ല, ജയരാജനാണ് മുഖ്യമന്ത്രി. അരിയും തിന്ന് അമ്മയേയും കടിച്ച് പിന്നേയും മുറുമുറുപ്പ് എന്നതുപോലെയാണ് അവരുടെ പുതിയ നീക്കം.
രമിത്തിനെ കൊന്നശേഷം ഒരു മാര്‍ക്സിസ്റ്റുകാരനും അക്രമിക്കപ്പെട്ടില്ലെങ്കിലും കൂത്തുപറമ്പിലെ കരിയാട് സുരേന്ദ്രന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ സിപിഎമ്മുകാര്‍ പൂര്‍ണമായും തീയിട്ടു. എന്നിട്ടും ആര്‍എസ്എസുകാര്‍ പ്രതികരിക്കാനിറങ്ങിയില്ല. ഇതെന്ത് ആര്‍എസ്എസ് എന്നവര്‍ക്ക് തോന്നിക്കാണണം. ആര്‍എസ്എസ് അക്രമത്തിന്റെ വാര്‍ത്ത അച്ചടിക്കാതെ ഇറങ്ങുന്ന പാര്‍ട്ടി പാത്രം അവര്‍ക്ക് ഉപ്പില്ലാത്ത കറിപോലെയാണ്. അതുകൊണ്ട് അവര്‍തന്നെ ഒരു ആര്‍എസ്എസ് ആക്രമണം സംഘടിപ്പിച്ചു. ബിജെപിയില്‍ നിന്ന് കാലുമാറി സിപിഎമ്മിലെത്തി അതിന്റെ കൂലിയും അനുഭവിച്ചുകഴിയുന്ന അശോകന്റെ വീട്ടിന്റെ ജനല്‍ ഉന്നംവച്ച് ആര്‍എസ്എസ് ബോംബെറിഞ്ഞു. രാത്രി പാതിരായ്ക്കുശേഷം ബോംബുവന്നത് ആര്‍എസ്എസുകാരന്റെ കയ്യില്‍നിന്നെന്നവര്‍ ഉറപ്പിച്ചു.
മണിക്കൂറുകള്‍ക്കകം ഇറങ്ങിയ പാര്‍ട്ടിപത്രത്തിന്റെ എല്ലാ എഡിഷനുകളിലും അത് അച്ചടിച്ചുവന്നിട്ടുമുണ്ട്. ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ്. 11 കോടി അംഗങ്ങള്‍. ഈ സംഖ്യയെത്തും മുമ്പാണ് അശോകന് സിപിഎമ്മിലെത്തിയത്. അതിനര്‍ത്ഥം മൂക്കില്‍നിന്ന് ഒരുരോമം കൊഴിഞ്ഞ ക്ഷീണം പോലും ബിജെപിക്കുണ്ടായില്ലെന്നാണ്.അങ്ങനെ ഒരശോകനെ അപകടപ്പെടുത്താനൊരു ചിന്തയുടെ വിദൂരസാദ്ധ്യതപോലും ഇല്ല. എന്നിട്ടും അശോകനെ ഉന്നംവച്ചെങ്കില്‍ അതാരെന്നറിയാന്‍ ജയരാജനോട് ചോദിച്ചാല്‍ മതി. ഏത് ജയരാജനോട് ചോദിക്കും! അന്വേഷണം, സിബിഐ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു രാജന് ബോധം പോകും. മറ്റേ രാജന് തോല്ക്കാന് ജനിച്ചവനുമാണ്. തൊട്ടതെല്ലാം വിവാദം. നേരത്തെ തോക്കായിരുന്നു വിവാദം. ഇന്നിതാ തേക്ക്. ഇത്തരം ചിറ്റപ്പന്മാരെ നിലയ്ക്കുനിര്‍ത്താന്‍ മുഖ്യമന്ത്രിക്കെന്നല്ല ദേവേന്ദ്രന്റപ്പന്‍ മുത്തുപട്ടര്‍ക്കും സാധിക്കില്ല.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: