ആലപ്പുഴ: എല്‍പിജി ട്രക്ക്ഉടമകളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന ജില്ലയിലെ പാചക വാതക വിതരണം പ്രതിസന്ധിയിലായി. എല്‍പിജി പ്ലാന്റുകളിലെ കയറ്റിറക്കു തൊഴിലാളികള്‍ക്ക് ബോണസും കൂലിയും നല്കുന്നതില് വരുത്തിയ കാലതാമസവും പ്രതിസന്ധി രൂക്ഷമാക്കി.
തിരുവനന്തപുരത്തെ കഴക്കൂട്ടം എല്‍പിജി പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കുന്ന അവസ്ഥയിലാണ്. എല്‍പിജി കരാറുകാര്‍ നടത്തുന്ന കരാര്‍ ലംഘനങ്ങള്‍ക്ക് അധികൃതര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു. കഴക്കൂട്ടം എല്‍പിജി പ്ലാന്റിലെ തൊഴില്‍ തര്‍ക്കങ്ങള്‍ കാരണം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 45 ദിവസം കഴിഞ്ഞിട്ടും സിലിണ്ടര്‍ ലഭിക്കാത്ത സാഹചര്യമാണ്. കോയമ്പത്തൂരില്‍ നിന്നും എറണാകുളത്തുനിന്നും കൃത്യതയില്ലാതെ ഒന്നോ രണ്ടോ ലോഡ് സിലിണ്ടറുകള്‍ മാത്രമാണ് ഏജന്‍സികളില്‍ എത്തുന്നത്.
വല്ലപ്പോഴും കിട്ടുന്ന സിലിണ്ടറുമായി വിതരണത്തിന് പോകുന്ന തൊഴിലാളികളെ ഉപഭോക്താക്കള്‍ തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. തൊഴിലാളികളുടേതല്ലാത്ത കുറ്റത്തിന് ജനങ്ങളോട് മറുപടി പറയേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍.
തെക്കന്‍ ജില്ലകളെയാകെ പ്രതിസന്ധിയിലാക്കുന്ന എല്‍പിജി വിതരണതടസ്സം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം. പാചക വാതക ലഭ്യത ഉറപ്പുവരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് യൂണിയന് രൂപം നല്‍കുമെന്ന് ഓള് കേരള ഗ്യാസ് ഏജന്‍സീസ് തൊഴിലാളി യൂണിയന് സിഐടിയു ജനറല്‍ സെക്രട്ടറി പി.ജെ. ആന്റണി, ജില്ലാ പ്രസിഡന്റ് എ. ഓമനക്കുട്ടന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്വകാര്യ ബസ്സുകളിലെ യാത്രാനിരക്ക് നിശ്ചയിക്കുന്നതുപോലെ സര്‍ക്കാര്‍ ഇടപെട്ട് എല്‍പിജി ട്രക്കുകളുടെ കൂലിയും ഏകീകരിച്ചാല്പ്രശ്നത്തിന് പരിഹാരമാകുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: