മൊഹാലി: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഇരുടീമുകളും ഒാരോന്ന് ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍.
ഇന്ന് വിജയത്തോടെ പരമ്പരയില്‍ മുന്‍തൂക്കം നല്‍കാനാണ് ഇരുടീമുകളും ശ്രമിക്കുക. രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 250 റണ്‍സില്‍ താഴെ ഒതുക്കിയിട്ടും വിജയിക്കാന്‍ കഴിയാതിരുന്നത് ഇന്ത്യയെ ഏറെ അലട്ടുന്നുണ്ട്. മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്ത്വമില്ലാത്ത പ്രകടനമായിരുന്നു തോല്‍വിക്ക് അടിസ്ഥാനം. മത്സരശേഷം ധോണിയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. അതേസമയം ധോണിയുടെ പ്രകടനവും ഏറെ വിമര്‍ശനവിധേയമായിരുന്നു.
മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ളവരാണ് ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍. രോഹിത് ശര്‍മ്മ, അജിന്‍ക്യ രഹാനെ, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ എന്നിവരില്‍ ചിലരെങ്കിലും മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് കിവികളെ ഭയക്കേണ്ടതില്ല. എന്നാല്‍ ബൗളര്‍മാരുടെ പ്രകടനം കഴിഞ്ഞ മത്സരങ്ങളില്‍ ഉജ്ജ്വലമായിരുന്നു. ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, അമിത് മിശ്ര കേദാര്‍ ജാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ കഴിഞ്ഞ രണ്ട് കളികളിലും കിവി ബാറ്റ്സ്മാന്മാരെ വട്ടം കറക്കിയിരുന്നു.
അതേസമയം ന്യൂസിലാന്‍ഡാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ ഫോമിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് ടീമിന്റെ നട്ടെല്ല്. മാര്ട്ടിന് ഗുപ്റ്റില്‍ ഫോമിലായിട്ടില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിയുന്നവന്. ഒപ്പം റോസ് ടെയ്ലര്, ടോം ലാഥം, കോറി ആന്ഡേഴ്സണ്, ലൂക്ക് റോഞ്ചി തുടങ്ങിയവരും അവസരത്തിനൊത്തുയര്‍ന്നാണ് ഇന്ത്യ വിയര്‍ക്കുമെന്ന് ഉറപ്പ്.
ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും നയിക്കുന്ന ബൗളിങ്ങ് നിരയില്‍ മാറ്റ് ഹെന്റിയും ഡെവിസിച്ചും സാന്റ്നറും കഴിഞ്ഞ കളിയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞവര്‍. ഇരുടീമുകളും പരമ്പരയില്‍ മുന്‍തുക്കം നേടുക എന്ന ലക്ഷ്യത്തോടെ കളത്തിലെത്തുമ്പോള്‍ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: