കൊല്ലം: ജോനകപ്പുറത്ത് കഴിഞ്ഞ ദിവസം മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട മത്സ്യത്തൊഴിലാളികള്‍ ഏറ്റുമുട്ടിയ സംഭവം ആസൂത്രിതമാണെന്ന് പോലീസിന് വിവരം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേര് പോലീസ് കസ്റ്റഡിയിലുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഇടയിലുണ്ടായ പ്രശ്നം ചില ലോബികള്‍ മുതലെടുത്തതാണ് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായതെന്ന് കരുതുന്നു. പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ എസിപി ജോര്‍ജ്ജ് കോശിയുടെ മേല്‍നോട്ടത്തില്‍ നടന്ന പരിഹാര ചര്‍ച്ചയ്ക്ക് ശേഷം ആക്രമണവും സംഘര്‍ഷവും ഉണ്ടായത് ഗൗരവമായാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാണുന്നത്
കടലില്‍ മത്സ്യബന്ധനത്തിന് പോകാതെ തൊഴിലാളികള്‍ അന്നേ ദിവസം കരുതിക്കൂട്ടി സംഘടിച്ചുനിന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാലാണ് സംഘര്‍ഷം വലിയ രീതിയിലേക്ക് പോയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സ്ഥലത്ത സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പട്രോളിംഗിന് നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത രീതിയില്‍ അക്രമം വ്യാപിക്കുകയായിരുന്നു. വീടുകളിലേക്കും ആക്രമം വ്യാപിച്ചിരുന്നു. കൂടുതല്‍ പോലീസ് എത്തിയെങ്കിലും ആദ്യം സംഘര്‍ഷ മേഖലയിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.
അക്രമികളുടെ ഭാഗത്ത് നിന്നുണ്ടായ കല്ലേറ് ഭയാനകമായിരുന്നു. നിരവധി തവണ മൈക്കിലൂടെ ആള്‍ക്കൂട്ടം പിരിഞ്ഞ് പോകണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടും ചിലര്‍ ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഇതിന് പിന്നില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ലോബികളാകാം എന്ന വിലയിരുത്തലിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. അത് രണ്ട് മണിക്കൂര്‍ നീണ്ടു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: