കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാക്കളെ പോലീസ് മൂന്നാംമുറയ്ക്ക് വിധേയമാക്കി. മങ്ങാട് അറുനൂറ്റി മംഗലം വയലില്‍ പുത്തന്‍ വീട്ടില്‍ ഷിബു(36), കാഞ്ഞിരംകുഴി അമ്പഴവയല്‍ താഴതില്‍ രാജീവ്(32) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് മര്‍ദ്ദിച്ചത്.
അഞ്ചുദിവസം കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ച ശേഷം ഇവരെ വെറുതെ വിടുകയായിരുന്നു. പോലീസ് തങ്ങളുടെ ജനനേന്ദ്രീയത്തില്‍ സ്പ്രിംഗ് കയറ്റുകയും മുളങ്കമ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് രാജീവും ഷിബുവും പറയുന്നു. ഭക്ഷണം പോലും നല്‍കാതെയായിരുന്നു മര്‍ദ്ദനം. കസ്റ്റഡിയിലെടുത്തതിന്റെ അടുത്ത ദിവസം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. നാല് ദിവസം അവിടെ സെല്ലിലിട്ടു. കേസുമായി ബന്ധമില്ലെന്ന് പറഞ്ഞ് ഒടുവില്‍ ഇരുവരെയും വിട്ടയച്ചു.
പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാക്കള്‍ ഇന്നലെയാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇരുവരുടെയും കൈവിരലുകള്‍ക്കിടയില്‍ മൂന്നാം മുറ പ്രയോഗം നടത്തിയതിന്റെ അടയാളങ്ങളുണ്ട്. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ എസ്ഐ പ്രശാന്ത്കുമാറും പോലീസുകാരന് ഷാനവാസുമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു.
അഞ്ചാലുംമൂട് സ്റ്റേഷന് പരിധിയിലെ കാഞ്ഞിരംകുഴിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പിടികൂടിത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 8 മണിയോടെ അഞ്ചാലുംമൂട്ടിലെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന രാജീവിനെ സിവില്‍ ഡ്രസില്‍ എത്തിയ പോലീസുകാരന് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോയി. തുടര്‍ന്ന് കളവു നടത്തിയ പണം എവിടെടാ എന്ന് എസ്ഐ പ്രശാന്ത് കുമാര്‍ ചോദിച്ചു.
കളവ് നടത്തിയിട്ടില്ലെന്ന് പറഞ്ഞതോടെ ഷാനവാസിനെ വിളിക്കുകയും പോലീസുകാരന് കൊണ്ടുവന്ന ബാഗില്‍ നിന്നെടുത്ത സ്പ്രിംഗ് പോലുള്ള സാധനം വിരലുകള്‍ക്കിടയില്‍ വച്ച് ക്രൂരമായി ഉപദ്രേവിക്കുകയുമായിരുന്നുവെന്ന് രാജീവ് പറയുന്നു. ഷിബുവിനെയും ഇതേ കേസ് ആരോപിച്ചാണ് പിടികൂടിയത്. ഷാനവാസ് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഇരുവരും പറഞ്ഞു. പുറത്തിറങ്ങിയാല്‍ മര്‍ദ്ദന വിവരം മാധ്യമങ്ങളോട് പറയരുതെന്നും പറഞ്ഞാല്‍ ഇതിലും വലിയ കേസില്‍ കുരുക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറഞ്ഞു.
സംഭവത്തില്‍ പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എസിപി ജോര്‍ജ് കോശിക്കാണ് അന്വേഷണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: