കോട്ടയം: സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന വന്‍കിട കമ്പനികള്‍ക്കെതിരായ സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസറുടെ നടപടികള്‍ ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അട്ടിമറിക്കുകയാണെന്ന് ടിആര്‍ ആന്‍ഡ് ടി തോട്ടം ഏറ്റെടുക്കല്‍ സമരസമിതി.
ഭൂമി പിടിച്ചെടുക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം നല്കുന്ന ഉത്തരവുകള്‍ക്കെതിരെ കമ്പനികള്‍ ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ എതിര് സത്യവാങ്ങ്മൂലം നല്‍കാതെ അവരെ സഹായിക്കുകയാണ് അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്. സര്‍ക്കാര്‍ ഭാഗം വിശദീകരിച്ച് നല്കുന്ന എതിര് സത്യവാങ്മൂലം കോടതിയില്‍ ബോധപൂര്‍വ്വം സമര്‍പ്പിക്കാതെ കമ്പനികള്‍ക്ക് അനുകൂലമായി വിധികള്‍ ലഭിക്കാന്‍ ഓഫീസ് കൂട്ടുനില്‍ക്കുകയാണ്.
ഹൈക്കോടതിയിലെ മാധ്യമവിലക്ക് കാരണം ഈ ഒത്തുകളി പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തുന്നില്ലെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടുക്കി, കോട്ടയം ജില്ലകളിലായി 7000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ടിആര്‍ ആന്‍ഡ് ടി കമ്പനിക്കെതിരെ ജൂണ്‍ 10ന് സ്പെഷ്യല്‍ ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സ്റ്റേ തേടി ആഗസ്റ്റ് 11ന് കമ്പനി ഹൈക്കോടതിയെ സമീപിച്ചു.
ഭൂമി കൈമാറ്റം, മരം മുറിക്കല്‍ റവന്യൂറിക്കോര്ഡുകള് കൈമാറുക എന്നിവ തടഞ്ഞുകൊണ്ടുള്ള ഉത്തരവായിരുന്നു ഇത്. കമ്പനിയുടെ കൈവശമുള്ളത് സര്‍ക്കാര്‍ ഭൂമി ആണോ എന്ന് വിശദമാക്കി സ്പെഷ്യല്‍ ഓഫീസര്‍ ആഗസ്റ്റ് 18 ന് തന്നെ ഓഫീസിന് സത്യവാങ്മൂലം തയ്യാറാക്കി നല്കി. പക്ഷേ ഇത് സമര്‍പ്പിക്കാതെ പൂഴ്ത്തി വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: