ന്യൂദല്‍ഹി: ബ്രിട്ടീഷ് കരസേന സംഘടിപ്പിച്ച ലോകപ്രശസ്ത സൈനികാഭ്യാസമായ കാംമ്പ്രിയന്‍ പട്രോളില്‍ ഭാരത സൈന്യം വിജയികള്‍. എട്ട് ഗൂര്‍ഖാ റൈഫിള്‍സിലെ രണ്ടാം ബറ്റാലിയനാണ് നൂറോളം സൈനിക ടീമുകളെ പിന്തള്ളി ഒന്നാമതെത്തിയത്. എട്ടംഗ സംഘമാണ് ഭാരതത്തിനായി പങ്കെടുത്തത്.
80 കിലോമീറ്റര്‍ 48 മണിക്കൂറില്‍ പൂര്‍ത്തിയാക്കുകയാണ് മത്സരം. ഇതിനിടെ വിവിധ പരീക്ഷണ ഘട്ടങ്ങളുണ്ട്. ഓരോ സൈനികന്റെയും കൈവശമുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഭാരമേറിയ വസ്തുക്കള്‍ ശിക്ഷയായി ചുമക്കണം. കൂടാതെ പോയിന്റില്‍ കുറവു വരുത്തും. ആധുനികകാല സൈനിക പരിശീലനപരിപാടികളില്‍ ഏറ്റവും കാഠിന്യമേറിയ അഭ്യാസമാണ് കാംമ്പ്രിയന്‍ പട്രോള്‍.
രണ്ടുദിവസത്തെ അഭ്യാസത്തിനിടെ ഓരോ ഘട്ടത്തിലെയും പ്രകടനം വിലയിരുത്തി മാര്‍ക്കിടും. പരിശീലന മികവ്, തടസം മറികടക്കുന്നതിലെ കഴിവ്, പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിലെ മേന്മ, വിമാനങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്, ആയുധങ്ങളും വാഹനങ്ങളും ഉപയോഗിക്കുന്ന വിധം, മൈനുകള്‍ നീക്കം ചെയ്യുന്നതിലെ വേഗത, പട്രോളിങ് മികവ്, യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്ന വിധം, ഹെലിക്കോപ്റ്റര്‍ അഭ്യാസം, റേഡിയോ കമ്യൂണിക്കേഷന്‍, തോക്കുകളുടെ ഉപയോഗം തുടങ്ങിയ വിവിധ ഘട്ടങ്ങളിലെ മികവ് അടിസ്ഥാനപ്പെടുത്തിയാണ് മാര്‍ക്ക്.
നൂറില്‍ 75ലേറെ മാര്‍ക്ക് നേടിയാല്‍ മാത്രമേ സ്വര്‍ണ മെഡല്‍ ലഭിക്കു. 65-74 ശതമാനം നേടുന്നവര്‍ക്ക് വെള്ളിയും 55ന് മുകളില്‍ വെങ്കലവുമാണ് ലഭിക്കുക. 2010ലും 2015ലും ഭാരത സൈന്യം തന്നെയായിരുന്നു വിജയികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: