തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സിഎജി. വിഴിഞ്ഞം പദ്ധതി സംസ്ഥാന താത്പര്യത്തിന് എതിരാണ്. കരാറില്‍ സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല. നിലവിലെ കരാര്‍ കൊണ്ട് സംസ്ഥാനത്തിനോ പൊതുജനങ്ങള്‍ക്കോ നേട്ടമില്ല. കരാറുകാരായ അദാനി ഗ്രൂപ്പിന് മാത്രമാണ് നേട്ടമെന്നും സിഎജി ചൂണ്ടിക്കാണിക്കുന്നു.
വിഴിഞ്ഞം പദ്ധതിച്ചെലവിന്റെ 67 ശതമാനവും മുടക്കുന്നത് കേരളമാണ്. കേരളത്തിന് കിട്ടുന്ന ലാഭമാകട്ടെ 13,948 കോടി രൂപയും. എന്നാല്‍ 33 ശതമാനം മാത്രം മുടക്കുന്ന അദാനി ഗ്രൂപ്പിന് ലഭിക്കുന്ന ലാഭം 1.5 ലക്ഷം കോടി രൂപ വരുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ക്രമക്കേടുകളും പാഴ്ചെലവുകളും പദ്ധതി നടത്തിപ്പിലുണ്ടായിട്ടുണ്ട്.
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്ന വേളയില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നതായാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്.ആഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി സിഎജി ഉന്നയിച്ച സംശയങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാരോ തുറമുഖകമ്പനിയോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. രാഷ്ട്രീയലക്ഷ്യത്തിനായി തട്ടിക്കൂട്ടിയ കരാര്‍ എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 40 വര്‍ഷത്തെ കരാറില്‍ സംസ്ഥാനത്തിന് തുച്ഛമായ ലാഭം മാത്രമാകും ലഭിക്കുക.
ഒപ്പിട്ടുപോയ കരാറില്‍ മാറ്റം വരുത്താനാകാത്തതിനാല്‍ ഭാവിയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ കരാറുകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും സിഎജി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: