കൊച്ചി: സിപിഎം കളമശ്ശേരി എരിയാ സെക്രട്ടറി വി.എം. സക്കീര്‍ ഹുസൈനെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്കി. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ബിസിനസ് പങ്കാളിയുടെ മകനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഷിഫാ അല്‍ ജസീറ ഉടമ ഡോ. കെ.ടി. മുഹമ്മദ് റബീയുള്ളയില്നിന്ന് സക്കീര്‍ ഒരു കോടി രൂപ വാങ്ങിയെന്ന ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സഹയാത്രികനും പൊതുപ്രവര്‍ത്തകനുമായ ഗിരീഷ്ബാബുവാണ് പരാതി നല്‍കിയത്.
ഹുസൈന്റെ സ്വാധീനത്തിലാണ് റബീയുള്ളക്ക് മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ പോലീസ് കൂട്ടുനിന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിച്ചതിന് ഡോക്ടര്‍ സക്കീര്‍ ഹുസൈനെ ദുബായിയില്‍ കൊണ്ടുപോയി സല്‍ക്കരിച്ചതായും പറയുന്നു. റബീയുള്ളയില്നിന്ന് വാങ്ങിയ ഒരു കോടി രൂപയില്‍ 85 ലക്ഷം രൂപ കലൂര്‍ മണപ്പാട്ടി പറമ്പിലെ കൊച്ചി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ അടച്ച് ബാധ്യത തീര്‍ത്തതായും പരാതിയില്‍ സൂചിപ്പിക്കുന്നു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയായ സക്കീറിനെതിരെ കളമശേരിയില്‍ വ്യാപകമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേരില്‍ സംരംഭകയുടെ പക്കല്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് കറുകപ്പള്ളി സിദ്ദിഖ് സക്കീര്‍ ഹുസൈന്റെ വലംകൈയാണെന്ന് ആരോപണമുണ്ട്. കളമശ്ശേരി പോലീസ്സ്റ്റേഷനിലെ റൗഡിലിസ്റ്റില്‍ സക്കീര്‍ ഹുസൈന്റെ പേരുണ്ട്. റൗഡിലിസ്റ്റിലുള്ളത് സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ പേരല്ലെന്ന് കളമശ്ശേരി എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: