കണ്ണൂര്‍: ഒരുകാലത്ത് സിപിഎമ്മിന്റെ ബദ്ധശത്രുവായിരുന്ന, സിപിഎം മരണം വരെ വേട്ടയാടിയ സിഎംപി നേതാവ് എംവിആറിനെ സിപിഎം ഏറ്റെടുക്കുന്നു. എംവിആര്‍ ഫൗണ്ടേഷന്റെ പേരില്‍ സംഘടിപ്പിക്കുന്ന എംവിആറിന്റെ രണ്ടാം ചരമ വാര്‍ഷികം നവംബര്‍ 8, 9 തിയ്യതികളില്‍ വിവിധ പരിപാടികളോടെ ആചരിക്കാനാണ് സിപിഎം തീരുമാനം. ഇതിന്റെ ഭാഗമായി 8 ന് വൈകുന്നേരം 4 മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ എംവിആറിന്റെ പേരിലുള്ള പുരസ്കാരവും ശിലാഫലകവും ക്യാന്‍സര്‍ ചികിത്സ വിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന് മുഖ്യമന്ത്രി നല്‍കും. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ സാഹചര്യവും ഇടതുപക്ഷവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മാധ്യമപ്രവര്ത്തകന് കെ. ശശികുമാര്‍ വിഷയമവതരിപ്പിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, എം.പി.വീരേന്ദ്രകുമാര്‍ എംപി, കെ.ആര്.അരവിന്ദാക്ഷന്, സിപിഎം നേതാവ് പി.ജയരാജന് എന്നിവര്‍ സെമിനാറില്‍ പ്രസംഗിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട എംവിആറിന്റെ മകന് എം.വി. നികേഷ്കുമാറും പരിപാടികളില്‍ സംബന്ധിക്കും. ഒമ്പതിന് കാലത്ത് ഒമ്പത് മണിക്ക് പയ്യാമ്പലം എം വി ആര് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ചനയും തുടര്‍ന്ന് അനുസ്മരണസമ്മേളനവും ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: