കണ്ണൂര്‍: സിനിമ ഒരു നഷ്ടകച്ചവടമാണെന്ന് പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണെന്നും അത്തരമൊരു പ്രചരണം നടത്തുന്നവര്‍ക്ക് മറ്റെന്തൊക്കെയോ ഉദ്ദേശങ്ങളുണ്ടെന്നും സംവിധായകനും കേരള ചലച്ചിത്രവികസന കോര്പ്പറേഷന് ചെയര്‍മാനുമായ ലെനിന് രാജേന്ദ്രന്. കണ്ണൂര്‍ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലോചിതമായി തിയേറ്ററുകള്‍ പരിഷ്ക്കരിക്കുകയും വൃത്തിയുള്ളതും ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയതുമായ തിയേറ്ററുകളിലേക്ക് ജനങ്ങള്‍ ആകൃഷ്ടരാകുക തന്നെ ചെയ്യും.
ഈ വസ്തുത മനസ്സിലാക്കിയാണ് കേരള ചലച്ചിത്രവികസന കേര്പ്പറേഷന് തദ്ദേശസ്വയംഭരണവകുപ്പിന്റെ സഹകരണത്തോടെ കേരളത്തില്‍ സിനിമാതിയേറ്ററുകള്‍ നിര്മ്മിക്കുവാനൊരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ 100 കോടിയുടെ ചെലവില്‍ 20 തിയേറ്ററുകളാണ് സജ്ജമാക്കുക. തദ്ദേശസ്വയംഭരണവകുപ്പ് സ്ഥലം കണ്ടെത്തിതരികയാണെങ്കില് അവിടെ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തിയേറ്ററുകളുടെ നിര്‍മ്മാണം ആരംഭിക്കും. സാംസ്കാരിക വിനിമയ കേന്ദ്രമെന്ന നിലയില്‍ സിനിമാ തിയേറ്ററുകളെ മാറ്റുകയെന്നതും മികച്ച സിനിമകള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്നതുമാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. നിലവില്‍ കണ്ണൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ കുറവാണ്. ഇവിടങ്ങളില്‍ തിയേറ്ററുകള്‍ നിര്‍മ്മിക്കുകയെന്നതാണ് ലക്ഷ്യം. പല സിനിമകളും ഓണ്‍ലൈന്‍ റിലീസിങ്ങ് നടത്തുന്നുണ്ട്. എന്നാല്‍ അത് മിക്കതും പരാജയമായിട്ടാണ് കാണുന്നത്. ഓണ്‍ലൈനില്‍ റിലിസിങ്ങ് ചെയ്യുന്നതോടൊപ്പം പലര്‍ക്കും അത് മൊബൈലിലും ലഭ്യമാകുകയാണ്. ഇത് തടയണം. ഇത്തരം കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാനുള്ള നീക്കവും കെഎസ്എഫ്ഡിസി ആലോചിക്കുന്നുണ്ട്. അടുത്ത് തന്നെ ഓണ്‍ലൈന്‍ റിലീസിങ്ങ് അടക്കം കെഎസ്എഫ്ഡിസി കൈകാര്യം ചെയ്യും. നിലവില്‍ കെഎസ്എഫ്ഡിസിയുടെ പ്രധാന ദൗത്യമെന്നത് ചിത്രാഞ്ജലി സ്റ്റുഡിയോയെ ലോകത്തിലെ മികച്ച സ്റ്റുഡിയോയാക്കി മാറ്റുകയെന്നതാണ്. സ്റ്റുഡിയോക്ക് 79 ഏക്കറോളം സ്ഥലമുണ്ട്,. സിനിമാഷൂട്ടിങ്ങും ടൂറിസത്തിനുമുള്പ്പെടെ ഇത് എങ്ങനെ മാറ്റുവാന്‍ സാധിക്കുമെന്ന ആലോചനയിലാണ് കോര്‍പ്പറേഷനെന്നും ലെനിന് രാജേന്ദ്രന് പറഞ്ഞു.
പരിപാടിയില്‍ കോര്പ്പറേഷന് എം.ഡി ദീപ ഡി. നായര്‍, കോര്പ്പറേഷന് അംഗം ഷെറി എന്നിവരും പങ്കെടുത്തു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.പി.സി. രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: