കണ്ണൂര്‍: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ട സ്ഥലത്തിന്റെ ഉടമകള്‍ക്ക് ഇതേക്കുറിച്ച് കൃഷി ഓഫീസര്‍ക്ക് പരാതി നല്‍കാമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. വില്ലേജ് ഓഫീസറുടെ സഹായത്തോടെ പരാതിയെക്കുറിച്ച് അന്വേഷിച്ച് കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം. ഭൂമിയുടെ 2008നു മുമ്പത്തെ സാറ്റലൈറ്റ് ഭൂപടത്തിന്റെ പകര്‍പ്പ് സഹിതം ജില്ലയിലെ മുഴുവന്‍ അപേക്ഷകളും ഒന്നിച്ച് ലാന്റ് റവന്യൂ കമ്മീഷണറുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. നിലവില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനമിറക്കാത്ത ഭൂമിയാണെങ്കില് അത് ജില്ലാഭരണകൂട തലത്തില്‍ പരിശോധിച്ച് പരിഹരിക്കും.
അതേസമയം, ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും എന്നാല്‍ രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയെന്ന കാരണത്താല്‍ കെട്ടിടനിര്‍മാണത്തിനും മറ്റും അധികൃതരില്‍ നിന്ന് അനുമതി ലഭിക്കാത്തതുമായ ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകും. അതോടെ സാറ്റലൈറ്റ് ഭൂപടത്തിന്റെയും മറ്റും സഹായത്തോടെ ഇക്കാര്യത്തില്‍ വില്ലേജ് അധികൃതര്‍ക്ക് തീരുമാനമെടുക്കാനാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ മണല്‍ വാരുന്നതിന് പാരിസ്ഥിതികാനുമതി നല്കാന് ജില്ലാതലത്തില്‍ പുതുതായി ഡിസ്ട്രിക്ട് എണ്‍വയോണ്‍മെന്റല്‍ ഇംപാക്റ്റ് അസസ്മെന്റ് അതോറിറ്റി (ഡി.ഇ.ഐ.എ.എ) രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മണല്‍ ഖനനവുമായി ബന്ധപ്പെട്ട് അതത് തദ്ദേശ സ്ഥാപനങ്ങള്‍ സാന്റ് ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം അതോറിറ്റിക്ക് അപേക്ഷ നല്കുന്ന മുറയ്ക്ക് മണല്‍ വാരാന്‍ അനുമതി നല്‍കും.
ഉപ്പാലവളപ്പ് തോട്ടിലെ മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട് കോര്പറേഷന് തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് ചെയര്‍മാന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ് അറിയിച്ചു. ജില്ലയില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാത്തതിനാല്‍ എംഎല്‍എ ഫണ്ടുപയോഗിച്ച് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സ്മാര്‍ട് ക്ലാസ് പോലുള്ള പല പദ്ധതികളും സമയബന്ധിതമായി പൂര്ത്തായാക്കാനാവുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാവണമെന്നും ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു. യോഗത്തില്‍ പി.കെ. ശ്രീമതി എം.പി, എം.എല്‍.എമാരായ ടി.വി. രാജേഷ്, സണ്ണി ജോസഫ്, എ.എന്‍. ഷംസീര്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. പ്രകാശന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: