പയ്യാവൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കാഞ്ഞിരക്കൊല്ലി അവഗണിനയില്. നിത്യേന നൂറുകണക്കിന് ടൂറിസ്റ്റുകളെത്തുന്ന ജില്ലയിലെതന്നെ അപൂര്‍വ്വം ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കാഞ്ഞിരക്കൊല്ലി. ശശിപ്പാറ, കന്മദപ്പാറ, അളകാപുരി വെള്ളച്ചാട്ടം, ആനതെറ്റി വെള്ളച്ചാട്ടം, ഹനുമാന് പാറ, എന്നിവയെല്ലാം കാഞ്ഞിരക്കൊല്ലിയുടെ മാത്രം പ്രത്യേകതയാണ്. ഇത്തരത്തില്‍ അത്യപൂര്‍വ്വ സുന്ദര കാഴ്ചകളൊരുക്കി സഞ്ചാരികളുടെ പറുദീസായി മാറിയിട്ടും കാഞ്ഞിരക്കൊല്ലിയില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ അധികതര്‍ തയ്യാറാകാത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വനംവകുപ്പിന്റെ ഉടമസ്ഥതയിലള്ള പ്രദേശങ്ങളിലാണ് വെള്ളച്ചാട്ടങ്ങള്‍. അതുകൊണ്ടുതന്നെ ടൂറിസം വകുപ്പിന് കാര്യമായ വിപുലീകരണ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. അളകാപുരി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്ന സഞ്ചാരികള്‍ക്ക് വസ്ത്രം മാറാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. ഈ ടൂറിസം കേന്ദ്രത്തില്‍ ടോയ്ലറ്റ് സൗകര്യങ്ങളോ ഭക്ഷണ പുരകളോ ഒരുക്കാന്‍ ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സഞ്ചാരികളെ ചിലര്‍ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്.
കുപ്പിവെള്ളത്തിന് അമ്പത് രൂപവരെ ഈടാക്കുന്നതായും പരാതിയുണ്ട്. അതിര്‍ത്തി മലമടക്കുകളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കാഞ്ഞിരക്കൊല്ലി, പൈതല്‍മല, പാലക്കംതട്ട് എന്നിവയെ ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതിക്ക് ഡിടിപിസി നേരത്തെ താല്പര്യം കാട്ടിയെങ്കിലം ഈ പദ്ധതിയും കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. കാഞ്ഞിരക്കൊല്ലിയില്‍ നിന്നും വൈതല്‍മലയിലേക്ക് എളുപ്പത്തിലെത്താന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെങ്കിലും ഇത് ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ജില്ലയുടെ പലഭാഗത്തുനിന്നും എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കാഞ്ഞിരക്കൊല്ലിയിലെത്താന് വേണ്ട യാത്രാ സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടില്ല. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്താല്‍ മലയോര മേഖലയിലെ വിവിധ ടൂറിസം പദ്ധതികള്‍ വികസിപ്പിക്കാന്‍ കഴിയും. അതോടെ കിഴക്കന്‍ മലയോര മേഖല ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: