കൊല്ലം: എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റെയ്ഡില്‍ കര്‍ബല ജങ്ഷന് ഭാഗത്തുനിന്നും നൂറ് പൊതി കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഇരവിപുരം വാളത്തുംഗല്‍ കമ്പിയിട്ടഴികം പടിഞ്ഞാറ്റതില്‍ വീട്ടില്‍ സന്തോഷ്(43) ആണ് പിടിയിലായത്.
കഞ്ചാവ് ചെറുപൊതികളിലാക്കി മയ്യനാട്, ഇരവിപുരം, പള്ളിമുക്ക്, കൊല്ലം പ്രദേശങ്ങളിലാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. പ്രതിയില്‍നിന്നും കഞ്ചാവ് വാങ്ങുന്നവരെപ്പറ്റി എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി കഞ്ചാവിന് അടിമയായ ഇയാള്‍ മയ്യനാട് ഭാഗത്ത് സ്ഥിരമായി കഞ്ചാവ് കച്ചവടം ചെയ്തുവരികയായിരുന്നു. കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഫ്രൂട്ട് ബിയര്‍ എന്ന പേരില്‍ ലഹരി പാനീയം വില്പന നടത്തുന്ന കടകളില്‍ നടത്തിയ റെയ്ഡില്‍ നിരവധി പാനീയകുപ്പികളും പിടിച്ചെടുത്തു.
രാസപരിശോധനാ നടപടികള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. രാജേഷ് പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് സമീപം വര്‍ധിച്ചുവരുന്ന ലഹരിവിപണനത്തെക്കുറിച്ച് കൂടുതല്‍ ഗൗരവത്തോടെയുള്ള അന്വേഷണത്തിനാണ് എക്സൈസ് സംഘം പദ്ധതിയിടുന്നത്. ബോധവല്ക്കരണമടക്കമുള്ള പരിപാടികളും ഇതോടൊപ്പം വ്യാപകമായി നടത്താനാണ് പരിപാടി.
റെയ്ഡില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. രാജേഷിനൊപ്പം എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ജെ.പി. ആന്‍ഡ്രൂസ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്കോ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, ബിജുമോന്, സതീഷ് ചന്ദ്രന്, രാജു, രഞ്ജിത്, ദിലീപ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: