സ്വന്തം ലേഖകന്‍
കൊല്ലം: അച്ഛനെയും അമ്മയെയും ഉപേക്ഷിക്കുന്ന നാട്ടില്‍ കാവല്‍ക്കരനായിരുന്ന നായയെ ഉപേക്ഷിക്കുന്നതില്‍ എന്തിരിക്കുന്നുവെന്നാണ് ഇവിടെ ഒരു കൂട്ടം മൃഗസ്നേഹികള്‍ ചോദിക്കുന്നത്. ചികിത്സിക്കാനാണെന്ന വ്യാജേന നായ്ക്കളെ ഉപേക്ഷിക്കുന്ന രീതി ജില്ലാ മൃഗാശുപത്രിയില്‍ കൂടിവരുന്നു.
കഴിഞ്ഞ ദിവസം കഴുത്തില്‍ മുറിവേറ്റ ഒരു നായയെ ഇവിടെ ഉപേക്ഷിച്ച് യജമാനന് ബുദ്ധിപൂര്‍വം കടന്നുകളഞ്ഞതാണ് അവസാനത്തേത്. ഇന്നലെ മുതല്‍ വേദനയിലും തന്റെ യജമാനനെ കാത്തിരിക്കുന്ന നായയെ സസൂക്ഷ്മം പരിചരിക്കുകയാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍. മാസത്തില്‍ നാലും അഞ്ചും സംഭവങ്ങള്‍ ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് മൃഗാശുപത്രി അധികൃതര്‍ പറയുന്നു.
ചിലതിനെ ചികിത്സിച്ച് സുഖപ്പെടുത്തും. ചിലത് മരണപ്പെടുന്നു. സുഖം പ്രാപിക്കുന്ന നായ്ക്കളില്‍ ചിലതിനെ ഇവിടെ യെത്തുന്നവര്‍ ദത്ത് എടുക്കാറുമുണ്ട്. ബാക്കിയുള്ളവ മൃഗാശുപത്രി കോമ്പൗണ്ടില്‍ പരിചരണത്തിന്റെ സുഖംപറ്റി കാവല്‍ക്കാരായി കിടക്കുന്നുമുണ്ട്. മൃഗാശുപത്രി കോമ്പൗണ്ടില്‍ കയറിയാല്‍ ആദ്യം കാണുന്നതും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നായ്ക്കളെയാണ്. ഇവയുടെ യജമാനന്മാരെ കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവര്‍ ഇവിടെ നല്കുന്ന മേല്‍വിലാസം വ്യാജമായതിനാലാണ് ഇത്തരക്കാരെ പിടികൂടാന്‍ സാധിക്കാത്തതും.
ഇനി മൊബൈല്‍ നമ്പര്‍ കൂടി രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തണം. എഴുതിയാല്‍ പോര, അപ്പോള്‍ തന്നെ വിളിച്ചും നോക്കണം എന്നാല്‍ മാത്രമേ ഈ രീതിക്ക് കുറവ് വരുവെന്നും ഇവര്‍ പറയുന്നു. അതേസമയം നായ്ക്കളെ വെട്ടുന്ന രീതിയും വര്‍ദ്ധിക്കുന്നുണ്ട്. ആയുധപരീശിലനത്തിലാണ് ഇവയെ ഉപയോഗിക്കുന്നതും. ചിലയിടങ്ങളില്‍ ഇത്തരത്തില്‍ വെട്ടേറ്റ് അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി ഇവിടെ എത്തിക്കാറുണ്ട്.
ഇവയുടെ മുറിവ് ഭയനാകമാണ്. ആഴത്തിലുള്ള മുറിവുണ്ടാക്കാന്‍ പാകത്തിലുള്ള ആയുധമായിരിക്കണം ആക്രമികള്‍ ഉപയോഗിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. ബൈക്കുകളില്‍ ഇരുന്നാണ് അക്രമികള്‍ നായ്ക്കളെ വെട്ടുന്നത്. കുരീപ്പുഴയില്‍ കഴിഞ്ഞ മാസം വെട്ടേറ്റ് ഇവിടെ എത്തിച്ച നായയ്ക്കേറ്റത് ക്രൂരമായ പരിക്കാണെന്നും ഇത് ഇവിടെ സുഖം പ്രാപിച്ചു വരുന്നതായും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: