കട്ടപ്പന: മൂന്നാറില്‍ യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷ കാട്ടാന തകര്‍ത്തു. ശനിയാഴ്ച്ച രാത്രി ഒന്‍പതോടെയാണ് സംഭവം. കണ്ണന്‍ദേവന്‍ കമ്പനി പെരിയവരൈ എസ്റ്റേറ്റ് പുതുക്കാട് സ്വദേശിയായ പൊന്നുസാമിയും ഭാര്യ വനിതയും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന സംഘമാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്. കഴിഞ്ഞ ദിവസം സ്വദേശമായ മധുരയ്ക്ക് പോയിരുന്നു. മടങ്ങിയവന്നത് രാത്രി വൈകിയാണ്.
രാത്രി ഏഴരയോടെ മൂന്നാര്‍ ടൗണില്‍ നിന്നും ഓട്ടോ വിളിച്ച് എസ്റ്റേറ്റ് റോഡിലൂടെ വീട്ടിലേയ്ക്ക് പോകുന്നതിനിടെ പുതുക്കാടിന് സമീപത്തെ വളവ് തിരിയുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ഡ്രൈവര്‍ ഓട്ടോ തിരിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും റോഡ് മോശമായതിനാല്‍ നടന്നില്ല. കാട്ടാന ആക്രമിക്കാന്‍ വരുന്നത് കണ്ട ഡ്രൈവര്‍ വാഹനം റോഡില്‍ ഉപേക്ഷിച്ച് യാത്രക്കാരെയും കൂട്ടി തേയിലത്തോട്ടത്തിലൂടെ ഓടി രക്ഷപെടുകയായിരുന്നു.
ഇവരെ കിട്ടാത്ത ദേഷ്യത്തില്‍ ആന ഓട്ടോ അടിച്ചു തകര്‍ത്തു. കുട്ടികളെ എടുത്തോണ്ട് ഓടി രക്ഷപെടുന്നതിനിടെ വീണ് പരുക്കേറ്റ പൊന്നുസാമിയും കുട്ടികളും മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നാര്‍ പ്യെൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടാന പെരിയവര എസ്റ്റേറ്റിലും സമീപത്തുമായി നിലയുറപ്പിച്ച് തൊഴിലാളികള്‍ക്കിടയില്‍ ഭീതിപരത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: