പൂച്ചാക്കല്‍: രാഷ്ട്രീയ വൈരത്തിന്റെ പേരിലുള്ള കൂട്ട സ്ഥലംമാറ്റം. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഇതോടെ ജനം ദുരിതത്തിലായി. ഭരണമാറ്റത്തെ തുടര്‍ന്നുണ്ടായ സ്ഥലം മാറ്റങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിമര്‍ശനം. പാണാവള്ളി, തൈക്കാട്ടുശ്ശേരി എന്നീ വില്ലേജ് ഓഫീസുകളിലെ ഓഫീസര്‍മാര്‍ സ്ഥലം മാറിപ്പോയിട്ട് മാസങ്ങളായി. അരൂക്കുറ്റി, പള്ളിപ്പുറം വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് അധിക ചുമതല നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ പതിവായി ഇവിടെയെത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന് പേരാണ് ദിവസേന ഇവിടങ്ങളില്‍ എത്തുന്നത്. ചുമതലക്കാരനായ ഉദ്യോഗസ്ഥന് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ കഷ്ടപ്പെടുന്ന അവസ്ഥയാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്കി കാത്തിരിക്കുന്നവര്‍ ഓഫീസുകളില്‍ എത്തുമ്പോള്‍ വില്ലേജ് ഓഫീസര്‍ ഇല്ലെന്ന പതിവ് മറുപടിയാണ് ലഭിക്കുന്നത്. ഇതുമൂലം യഥാസമയം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പാണാവള്ളി, പള്ളിപ്പുറം, പെരുമ്പളം എന്നീ പഞ്ചായത്തുകളില്‍ സെക്രട്ടറിമാര്‍ ഇല്ലാതായിട്ട് മാസങ്ങളായി. ഇതുവരെ പകരം ആളെ നിയമിച്ചിട്ടില്ല. ഹെഡ് ക്ലര്‍ക്കുമാര്‍ക്കാണ് ഇവിടെ അധിക ചുമതല. ഇതുമൂലം ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ അടക്കം പ്രതിസന്ധിയിലായി. പലയിടങ്ങളിലും ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസം നേരിട്ടതോടെ വികസന പ്രവര്‍ത്തനങ്ങളും അനിശ്ചിതത്വത്തിലായി. നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടന്നിട്ടും പ്രാദേശിക നേതാക്കളുടെ പിടിവാശി മൂലം ജീവനക്കാരെ നിയമിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: