കണ്ണൂര്‍: കടലിലെ വേലിയേറ്റത്തിനും ഇറക്കത്തിനുസരിച്ച് മുകളിലോട്ടും താഴോട്ടുമുള്ള മാലിന്യങ്ങളുടെ പരന്നൊഴുക്കില്‍ നിന്ന് പെരുമ്പ പുഴയ്ക്ക് ശാപമോക്ഷം. എംഎല്‍എമാരായ സി.കൃഷ്ണന്, ടി.വി.രാജേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പെരുമ്പ മുതല്‍ പാലക്കോട് ബോട്ട് ജെട്ടി വരെയുള്ള പുഴയുടെ ഇരുകരകളിലെയും ജനങ്ങള്‍ പങ്കാളികളായി.
പ്രകൃതിഭംഗി കൊണ്ടനുഗൃഹീതമായ പെരുമ്പ പുഴയെ മാലിന്യപ്പുഴയാക്കി മാറ്റിയ അറവ് ശാലകളില്‍ നിന്നുള്ള മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍, പ്ലാസ്റ്റിക് സഞ്ചികള്‍, കുപ്പികള്‍, ഡിസ്പോസബ്ള്‍ പ്ലേറ്റുകള്‍ തുടങ്ങിയവ ബോട്ടുകളിലും തോണികളിലും സഞ്ചരിച്ച് സന്നദ്ധ പ്രവര്‍ത്തകരും തൊഴിലാളികളും ചേര്‍ന്ന് എടുത്തുനീക്കി. എംഎല്‍എമാരും ജില്ലാ കലക്ടറും ശുചീകരണപ്രവൃത്തികളില്‍ നേരിട്ട് പങ്കാളികളായപ്പോള്‍ മറ്റുള്ളവര്‍ക്കും ആവേശമായി.
പെരുമ്പ മല്സ്യമാര്ക്കറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ വൃത്തിയാക്കിക്കൊണ്ടായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം. തുടര്‍ന്ന് ചെമ്പല്ലിക്കുണ്ട്, കുഞ്ഞിമംഗലം, പാലക്കോട്-രാമന്തളി പുഴ, സുല്‍ത്താന്‍ കനാല്‍, ചൂട്ടാട് മഞ്ച, ബോട്ട് ജെട്ടി എന്നീ ഭാഗങ്ങളും ശുചീകരിച്ചു. 15 കിലോമീറ്ററോളം വരുന്ന പുഴയും കരയും 400 മീറ്ററിലേറെ വരുന്ന കണ്ടല്കാടുകളുമാണ് നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് മാലിന്യമുക്തമാക്കിയത്. കണ്ടല്ക്കാടുകള്ക്കടിയില് തങ്ങിനിന്ന മാലിന്യങ്ങള്‍ ഏറെ പണിപ്പെട്ടാണ് നീക്കിയത്. കലക്ടറുടെ ആദ്യ ബോട്ട് യാത്രയില്‍ ഏറ്റവും കൂടുതല്‍ മാലിന്യം കെട്ടിക്കിടക്കുന്നതായി കണ്ട സുല്‍ത്താന്‍ കനാലിനും ചൂട്ടാട് മഞ്ചയ്ക്കുമിടയിലെ പ്രദേശങ്ങളും പൂര്‍ണമായും മാലിന്യമുക്തമായി. പുഴയിലേതിനൊപ്പം കരയിലെ മാലിന്യങ്ങളും ശേഖരിച്ച് വ്യത്യസ്ത സ്ഥലങ്ങളിലായി കുഴിച്ചുകൂടി. പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിച്ച് സംസ്ക്കരണ കേന്ദ്രത്തിലേക്കയക്കാന്‍ നടപടികള്‍ സ്വീകരിച്ചു.
പയ്യന്നൂര്‍ നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.കെ.ആബിദ, എം.കുഞ്ഞിരാമന്, എം.വി ഗോവിന്ദന് എന്നിവരുടെയും വാര്‍ഡ് അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ശുചീകരണ സന്നാഹങ്ങള്‍ അതതിടങ്ങളില്‍ ഒരുക്കിയിരുന്നു. എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബുകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, പോലിസ്, ആരോഗ്യം, ഇറിഗേഷന്‍, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ്, ശുചിത്വമിഷന് തുടങ്ങിയ വകുപ്പുകള്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, മണല്‍ വാരല്‍ തൊഴിലാളികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഓരോ സ്ഥലത്തും വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് പുഴയിലും കരയിലുമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സമീപപ്രദേശങ്ങളിലെ വീടുകളില്‍ പുഴസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുലേഖകള്‍ വിദ്യാര്‍ഥികള്‍ വിതരണം ചെയ്തു.
അസിസ്റ്റന്റ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ഡിഡിപി എം.എസ്.നാരായണന് നമ്പൂതിരി, ശുചിത്വമിഷന് സാനിറ്റേഷന്‍ എക്സ്പേര്‍ട്ട് സജിന മുള്ളിക്കോടന്, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് എ.ഇ ശബ്ന തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: