കോട്ടയം: മുനിസിപ്പാലിറ്റിയില്‍ 6-ാം വാര്‍ഡില്‍ പൂവത്തുമാലിയില് സ്വാകാര്യ സ്ഥാപനം വ്യാപകമായി ആറ്റുപുറമ്പോക്ക് കയ്യേറി മതില് നിര്‍മ്മിക്കുന്നു. എം.സി.റോഡിനെയും നട്ടാശേരി കരയെയും തമ്മില്‍ ബന്ദിപ്പിക്കുന്ന പൂവത്തുമാലി പാലത്തിന് സമീപമാണ് കയ്യേറ്റം നടക്കുന്നത്.
കരയില്‍ നിന്ന് 8 അടിയോളം വീതിയിലും 20 മീറ്റര്‍ നീളത്തിലുമാണ് ആറ്റുപുറമ്പോക്ക് കയ്യേറിയിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന മതിലിന്റെ ഏതാനും ഭാഗങ്ങളും ഇവിടെ കാണാം. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ സഹായത്തോടെയാണ് വളരെ വേഗം മതില് നിര്‍മ്മാണം നടക്കുന്നത്. സമീപമുള്ള സ്ഥലമുടമകള്‍ തീരം ഇടിയുന്നത് തടയുവാന്‍ സംരക്ഷണഭിത്തി കെട്ടുവാനുള്ള അപേക്ഷകള്‍ നല്കി വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്. എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് മാത്രം അപേക്ഷ നല്കിയ സ്വകാര്യ സ്ഥാപനത്തെ സഹായിക്കുന്ന രീതിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ നടപടി വളരെ വേഗമാണ് ഇവരുടെ അപേക്ഷ സ്വീകരിച്ചതെന്നും സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇറിഗേഷന്‍ വകുപ്പിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഇവിടെ ഇരുവശവും സംരക്ഷണഭിത്തി നിര്‍മ്മിച്ചില്ലെങ്കില്‍ തീരം ഇടിഞ്ഞ് ജനവാസവും ദുഷ്ക്കരമാവുന്ന സ്ഥിതിയാണ്. ഏകദേശം 60അടി വീതിയുണ്ടായിരുന്ന പുഴയ്ക്ക് ഇപ്പോള്‍ 35അടിമാത്രമാണ് വീതിയുള്ളത്. അനധികൃതമായി കയ്യേറി ഭിത്തി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്ത് തന്നെ സ്ഥിരനിര്മ്മാണവും മുന്‍പ് കയ്യേറി നടത്തിയിട്ടുണ്ട്.
കുമാരനല്ലൂര്‍ ഊരുചുറ്റുവള്ളംകളിയും ആറന്മുള ക്ഷേത്രത്തിലേക്കുള്ള തിരുവോണവിഭവങ്ങളുമായുള്ള തിരുവോണത്തോണിയും കടന്നുപോകുന്ന പുഴയാണിത്. ഈ നിലയില്‍ പുഴ കയ്യേറിയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ഇവിടെ പുഴ ഇല്ലാതാകും. സംരക്ഷണഭിത്തി നിര്‍മ്മാണത്തിലെ കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് ഉറപ്പ് നല്‍കിയതായും വാര്‍ഡ് കൗണ്‍സിലര്‍ വിനു മോഹന്‍ പറഞ്ഞു. ആറ്റുപുറമ്പോക്ക് കയ്യേറിയുള്ള അനധികൃത നിര്‍മ്മാണം ഉടന്‍ നിര്‍ത്തിവച്ച് പൂര്‍വ്വ സ്ഥിതിയില്‍ ഭിത്തിനിര്മ്മിക്കുവാന് സ്ഥലമുടമ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: