വാഴൂര്‍: വേറിട്ട പാതയിലൂടെ പുണ്യപ്രവൃത്തി ചെയ്ത് വ്യത്യസ്തനാവുകയാണ് രാജു എന്ന ബാര്‍ബര്‍ തൊഴിലാളി. നിരാലംബരായ കുട്ടികളെ സംരക്ഷിക്കുന്ന തീര്‍ത്ഥപാദപുരം പുണ്യം ബാലഭവനിലെ മുഴുവന്‍ അന്തേവാസികളുടെയും മുടി സൗജന്യമായി വെട്ടുകയാണ് രാജുവിന്റെ പുണ്യപ്രവൃത്തി.
തൊടുപുഴ സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി പൊന്‍കുന്നം മൂലകുന്നിലാണ് താമസം. ഡീലക്സ് എന്ന പേരില്‍ പൊന്‍കുന്നത്ത് ഷോപ്പ് നടത്തുകയാണ് രാജു. ഇവിടുത്തെ സന്ദര്‍ശകനും പുണ്യം ബാലഭവന് സെക്രട്ടറിയുമായ ബി.രാജീവില്‍ നിന്നാണ് പുണ്യം ബാലഭവനെക്കുറിച്ച് അറിഞ്ഞതെന്ന് രാജു പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി ബാലഭവനിലെ ഇരുപത്തഞ്ചോളം അന്തേവാസികളുടെയും മുടിവെട്ടുന്നത് രാജുവാണ്. ഒരുരൂപാ പോലും പ്രതിഫലം വാങ്ങാതെയാണ് രാജുവിത് ചെയ്യുന്നത്. മാസത്തിലെ ഏതെങ്കിലും ഒരു ഞാായറാഴ്ചയാണ് ഈയൊരു പുണ്യപ്രവൃത്തിക്കായി രാജു തെരഞ്ഞെടുക്കുക. ഈ തൊഴില്‍രംഗത്ത് 41വര്‍ഷം പിന്നിട്ടു രാജു. തന്റെ 13-ാം വയസ്സില്‍ പി.കെ.ശിവനില്‍നിന്നാണ് ഈ തൊഴില്‍ രാജു പരിശീലിക്കുന്നത്. തൊഴിലില്‍നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് രജു കുടുംബം പുലര്‍ത്തുന്നത്. വിദ്യാധിരാാജ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരിചരണ പദ്ധതിയിലേക്കും രാജു തുക മാറ്റിവയ്ക്കാറുണ്ട്. ഷീലയാണ് ഭാര്യ. മോട്ടോര്‍ മൊബൈല്‍ എഞ്ചിനീയറായ മകന് അരുണ്‍ ഹൈദ്രാബാദില്‍ അദ്ധ്യാപകനാണ്. മകള്‍ അമൃത കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ പഞ്ചവത്സര എംസിഎ ഐടി വിദ്യാര്‍ത്ഥിനിയാണ്. തൊഴിലില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് മക്കളെ പഠിപ്പിച്ചതെന്നും രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: