ഹൈക്കോടതിയില്‍ നിന്നടക്കം നിരവധി പരാതിയും വിമര്‍ശനവും കേള്‍ക്കേണ്ടിവന്ന ഡിപ്പാര്‍ട്ടുമെന്റാണ് വിജിലന്‍സ്. ഒന്നും നേരാംവണ്ണം ചെയ്യാന്‍ ശ്രമവും ശ്രദ്ധയുമില്ലാത്ത ഈ സ്ഥാപനം നിരുത്തരവാദപരമായി പെരുമാറുന്നു എന്നാണ് പരക്കെ കരുതുന്നത്. അതിനൊരു മാറ്റം വരുത്താന്‍ കഴിയുമെന്ന വിശ്വാസം ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നു.
എന്നാല്‍ എല്ലാം ശരിയാക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക് ഇപ്പോള്‍ ബോദ്ധ്യമായിക്കാണും ‘ഒന്നും ശരിയാകുന്നില്ലെന്ന്’. വിജിലന്‍സിലെ ഇടപാടുകളും ഇടങ്കോലുകളും സ്ഥിരം പതിവാണ്. അതിനൊരു മാറ്റവുമില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.
നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ പുതിയൊരു വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. തന്റെ ഫോണും മെയിലും ചോര്‍ത്തുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാതി. മുഖ്യമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍പോലും ചോര്‍ത്തി എന്നാണ് വിജിലന്‍സ് ഡയറക്ടറുടെ പരിഭവം. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയതായും വിജിലന്‍സ് ഡയറക്ടര്‍ പറയുന്നു.
ഐപിഎസ്-ഐഎഎസ് തലത്തിലുള്ളവര്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നാണ് ജേക്കബ് തോമസിന്റെ ആവലാതി. ഇ-മെയില്‍ ഹാക്ക് ചെയ്തതായും പരാതിയുണ്ട്. ഇത്രയും ഉന്നത സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന് ഫോണ്‍ ചോര്‍ത്തല്‍ പരാതിയുമായി രംഗത്തുവരുന്നത് ആദ്യത്തെ സംഭവമാണ്. സുപ്രധാനമായ അഴിമതിക്കേസുകളാണ് ഇപ്പോള്‍ വിജിലന്‍സിന്റെ മുന്നിലുള്ളത്.
ആരോപണങ്ങളും പ്രത്യാരോപണങ്ങളുമല്ലാതെ അന്വേഷണങ്ങളുടെ പുരോഗതിയൊന്നും ജനങ്ങള്‍ക്ക് ബോദ്ധ്യമാകുന്നില്ല. സര്‍ക്കാര്‍ തലത്തിലും അതുതന്നെയാണവസ്ഥ. അഴിമതിക്കാരെ ഒരുതരത്തിലും സഹായിക്കില്ലെന്നും, വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്നും പറയുന്ന ഡയറക്ടറുടെ പേരില്‍പോലും ഇപ്പോള്‍ ആരോപണമുയര്‍ന്നിരിക്കുന്നു. തുടര്‍ന്ന് താനീ സ്ഥാനത്തിരിക്കില്ലെന്നറിയിച്ച തോമസ് ജേക്കബ് ഇപ്പോള്‍ സ്ഥാനത്തും തലപ്പത്തും ഉണ്ടോ എന്നുപോലും വ്യക്തമല്ല. അനാവശ്യ പ്രസ്താവനകളിലും വിവാദങ്ങളിലും വ്യാപൃതനാകുന്നതല്ലാതെ ഏതെങ്കിലുമൊരു കേസില്‍ പിടിമുറുക്കാന്‍ അദ്ദേഹത്തിന് സാധിച്ചോ എന്ന് സംശയമാണ്.
ഡയറക്ടര്‍ സ്ഥാനത്ത് കാലാവധി തീരുംമുമ്പ് ഒരു കേസിലെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ കണ്ടെത്തി അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന വാശി ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥന് കാണിക്കേണ്ടതാണ്. പക്ഷേ അതൊന്നും ചെയ്യാതെ സഹപ്രവര്‍ത്തകരെയും സംവിധാനങ്ങളെയും പഴിച്ചിട്ട് കാര്യമില്ല.
ഫോണ്‍-മെയില്‍ ചോര്‍ത്തലുകള്‍ നിഷ്പ്രയാസം ഏതെങ്കിലും ഉദ്യോഗസ്ഥന് ചെയ്യാനാവുന്നതല്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയും ഇന്റലിജന്‍സിന് മാത്രം ചെയ്യാവുന്ന ചോര്‍ത്തല്‍ ഇവിടെ നടന്നിട്ടുണ്ടോ ? ഉണ്ടെങ്കില്‍ എന്തിനുവേണ്ടി എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്നും അഴിമതിക്കെതിരെ പൊരുതാന്‍ കഴിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും വാദിക്കുമ്പോള്‍ എന്തിന് മുഖ്യമന്ത്രി ഫോണ്‍ ചോര്‍ത്തലിന് അനുവാദം നല്‍കണമെന്ന സംശയം പ്രബലമാണ്.
ബാര്‍കോഴയാണ് ജേക്കബ് തോമസിന് മുന്നില്‍ വന്ന ആദ്യത്തെ ഏറ്റവും വലിയ ആരോപണം. അതിന്റെ നടപടിക്രമങ്ങളില്‍ ഒരുപാട് പാളിച്ചകള്‍ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. യുഡിഎഫിനുള്ളിലെ പോരിലെ ഇരകളെ കുരുക്കാന്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ തന്നെ സൃഷ്ടിച്ചതാണ് കോഴ എന്ന ആക്ഷേപമുണ്ട്. ഏതായാലും ബാര്‍ കോഴ കെട്ടുകഥയല്ല എന്നുതന്നെയാണ് ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നത്. ഈ രംഗത്ത് കോഴ ഒരു പുതിയ വെളിപ്പെടുത്തലൊന്നുമല്ല. അബ്കാരി എന്നത് ചക്കരക്കുടമാണ്. മാറി മാറി വന്ന സര്‍ക്കാരും മന്ത്രിമാരും നേതാക്കളുമെല്ലാം അതില്‍ കയ്യിട്ടുവാരിയതിന്റെ നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒരു കേസില്‍പോലും നേതാക്കള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
അബ്കാരി കേസുകളുടെ അന്വേഷണവുമായി മുന്നോട്ടുപോകുമ്പോഴാണ് വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ബന്ധുനിയമനം വിവാദമാവുകയും മന്ത്രി രാജിവയ്ക്കേണ്ടിയും വന്നത്. തെറ്റുപറ്റിയെന്ന് ജയരാജനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സമ്മതിച്ചു. ഒരന്വേഷണവും നടത്താതെ എഫ്ഐആര്‍ തയ്യാറാക്കി കേസെടുത്ത് അന്വേഷണം നടത്താമെന്നിരിക്കെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവിറക്കിയതുതന്നെ കള്ളക്കളിയാണ്.
അന്വേഷണം തുടരും മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ രഹസ്യമായി സന്ദര്‍ശിച്ച് ഉപദേശം തേടിയത് ദുരൂഹമാണ്. അതും വിവാദമായപ്പോള്‍ ഡയറക്ടര്‍ തന്നെ പുതിയ വിവാദമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. കാലങ്ങളായി ഭരണ-പ്രതിപക്ഷകക്ഷികള്‍ അഴിമതിക്കാര്യത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒത്തുതീര്‍പ്പ് നാടകത്തിലെ ഒരു വേഷമാണോ വിജിലന്‍സ് ഡയറക്ടറും അഭിനയിക്കുന്നത് എന്ന സംശയമാണ് ഇപ്പോള്‍ ഉടലെടുത്തിട്ടുള്ളത്.
കള്ളക്കളി ഒന്നുമില്ലെങ്കില്‍ നടന്നതെന്താണെന്ന് ജേക്കബ് തോമസ് തുറന്നുപറയണം. അല്ലെങ്കില്‍ മുഖ്യമന്ത്രി വിജിലന്‍സിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: