മഡ്ഗാവ്: കേരളത്തിനും ഗോവയ്ക്കും ഫുട്ബോളില്‍ സമാനമായ പാരമ്പര്യമുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മത്സരിക്കുന്ന് കേരള ബ്ലാസ്റ്റേഴ്സിനും എഫ്സി ഗോവയ്ക്കും ചില സമാനതകളുണ്ട്. ബ്ലാസ്റ്റേഴ്സ് ആദ്യ സീസണില്‍ റണ്ണറപ്പായപ്പോള്‍, ഗോവ കഴിഞ്ഞതവണ രണ്ടാമതെത്തി.
ഇത്തവണയുമുണ്ട് സാമ്യം. ഇരു ടീമുകളും പതിഞ്ഞ തുടക്കത്തിലാണ്. തുടരെ രണ്ടു തോല്‍വികള്‍ക്കു ശേഷം സമനിലയും ജയവുമായി തിരിച്ചുവരവിന്റെ പാതയിലാണ് കേരളം. കഴിഞ്ഞ കളിയില്‍ മുംബൈയെ തോല്‍പ്പിച്ചതു മാത്രമാണ് ഈ സീസണില്‍ ഗോവയുടെ നേട്ടം. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നു രാത്രി ഏഴിന് മത്സരം.
ജയിക്കാനുറച്ചാണ് ഗോവ കളത്തിലിറങ്ങുന്നതെന്ന് പരിശീലകന് സീക്കോ പറഞ്ഞു. സ്വയം വരുത്തിയ പിഴവുകളാണ് ഗോള്‍ വഴങ്ങുന്നതിനു കാരണം. ഇതിനു നല്കിയ വിലയാണ് തോല്‍വി, സീക്കോ പറഞ്ഞു.
കഴിഞ്ഞ കളിയില്‍ ടീമിന്റെ പ്രധാന കാവല്ഭടന് ഗ്രിഗറി അര്‍ണോളിന്‍ ആദ്യ ഇലവനിലെത്തി. രണ്ടാം പകുതിയില്‍ ജോഫ്രെയെ പിന്‍വലിച്ച് മാര്‍ക്വീതാരം ലൂസിയോയെയും കൊണ്ടുവന്നു. ഇന്ന് ഇരുവരും ആദ്യ ഇലവനില്‍ ഉണ്ടാകുമോയെന്നേ അറിയാനുള്ളു.
ഈ സീസണില്‍ ഏറ്റവും കുറവ് ഗോളടിച്ച ടീമുകളില്‍ ഒന്നാണ് ബ്ലാസ്റ്റേഴ്സ്. എന്നാല്‍, കഴിഞ്ഞ മൂന്നു കളികളില്‍ ഒരു ഗോള്‍ മാത്രമേ തിരികെ വാങ്ങിയുള്ളു. ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബാര്‍ട്ട്, സന്ദേശ് ജിംഗന് എന്നിവരുടെ മികവാണിതിനു കാരണം. ടീം തെരഞ്ഞെടുപ്പില്‍ പ്രതിരോധത്തിന് ബോധപൂര്‍വം ഊന്നല്‍ നല്‍കിയില്ലെന്നു ബ്ലാസ്റ്റേഴ്സ് പരിശീലകന് സ്റ്റീവ് കോപ്പല്‍ പറഞ്ഞു.
ബ്ലാസ്റ്റേഴ്സും ഗോവയും മുന്‍പ് നാല് തവണ ഏറ്റുമുട്ടി. ഇതില്‍ ഗോവയ്ക്ക് മൂന്ന്, ബ്ലാസ്റ്റേഴ്സിന് ഒരു ജയം. ആദ്യ സീസണില്‍ ഏക ഗോളിനു കൊച്ചിയില്‍ ഗോവയെ തോല്‍പ്പിച്ചതിനു ശേഷം ഇതുവരെ അതിനായിട്ടില്ല ബ്ലാസ്റ്റേഴ്സിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: