തിരുവനന്തപുരം: അനധികൃതമായി തന്റെ ഫോണും ഇമെയിലും ചോര്‍ത്തുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്ക് കൈമാറി. പോലീസ് തലപ്പത്ത് നടക്കുന്ന അധാര്മ്മികപ്രവര്ത്തനങ്ങളുടെ വിവരങ്ങളാണ് ജേക്കബ് തോമസ് കൈമാറിയതെന്നാണ് സൂചന.
പോലീസ് ആസ്ഥാനത്ത് ഹൈടെക് സെല്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന ഫോണ്‍ചോര്‍ത്തല്‍ ഇപ്പോള്‍ കേരള പോലീസിന്റെ മേല്‍നോട്ടത്തിലുള്ള ‘സൈബര്‍ ഡോം’ ആസ്ഥാനത്താണ് നടക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥരെ കുറിച്ച് ജേക്കബ് തോമസ് ബഹ്റയെ ധരിപ്പിച്ചിട്ടുണ്ട്. ഇന്നലെ ലോക്നാഥ് ബഹ്റയെ ഫോണിലൂടെ ബന്ധപ്പെട്ടാണ് ജേക്കബ് തോമസ് വിവരങ്ങള്‍ കൈമാറിയത്. ഫോണ്‍ചോര്‍ത്തല്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് ജേക്കബ് തോമസ് പ്രത്യേക ദൂതന് മുഖേന ബഹ്റയുടെ ഓഫീസിലെ കോണ്‍ഫിഡന്‍ഷ്യല്‍ ഡെസ്കില്‍ പരാതി കൈമാറിയത്.
തലസ്ഥാനത്തെത്തിയ ഡിജിപി കത്ത് പരിശോധിച്ചു. ഫോണ്ചോര്ത്തലിനുള്ള സാധ്യത ഡിജിപി ലോക്നാഥ് ബെഹ്റ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ കര്‍ശനമായ ഉത്തരവുകള്‍ നിലനില്‍ക്കുന്നുവെങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോണ്‍ ചോര്‍ത്തല്‍ നടത്താം. ഐജിമാര്‍ക്ക് കേസ് അന്വേഷണത്തിന്റെ ഭാഗമായി അടിയന്തരഘട്ടങ്ങളില്‍ ഫോണ്‍ ചോര്ത്താമെങ്കിലും ഫോണ്‍ ചോര്‍ത്തി മൂന്ന് ദിവസത്തിനുള്ളില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടണം.
ഇത് ദുരുപയോഗം ചെയ്തവര്‍ കുടുങ്ങണമെന്നതാണ് ഡിജിപിയുടെ നിലപാട്. ഫോണ്‍ ചോര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച കമ്മറ്റിയില്‍ അംഗമായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: