വടകര: ദേശീയപാതയിലെ കരിമ്പനപാലത്ത് ആറ് വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന പോപുലര്‍ സര്‍വ്വീസ് സ്റ്റേഷനിലെ ഇന്ധന ടാങ്കുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെ പെട്രോള്‍ പുറത്തേക്കൊഴുകിയത് പരിഭ്രാന്തി പരത്തി. പെട്രോള്‍ പമ്പ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി പഴകിയ ടാങ്കുകള്‍ നീക്കം ചെയ്യാന്‍ സ്വകാര്യ വ്യക്തിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയും പമ്പുടമയും ചേര്‍ന്നാണ് കരാര്‍ നല്‍കിയത്. ജെ.സി.ബി ഉപയോഗിച്ച് ടാങ്കിന് മുകളിലെ മണ്ണ് നീക്കം ചെയ്ത് ടാങ്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ടാങ്ക് ചോര്‍ന്ന് പെട്രോള്‍ കുഴിയിലേക്ക് പരന്നത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു പ്രവൃത്തി ആരംഭിച്ചത്. ഇന്നലെ രാവിലെ പരിസരപ്രദേശത്ത് പെട്രോളിന്റെ ഗന്ധം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാര്‍ സ്ഥലം പരിശോധിച്ചപ്പോഴാണ് തുറന്നിട്ട നിലയില്‍ കുഴിയില്‍ പെട്രോള്‍ നിറഞ്ഞ നിലയില്‍ കാണുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടകര ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷന് ഓഫീസര്‍ എന്‍.കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പമ്പിന്റെ ചുറ്റും വടം കെട്ടി സംരക്ഷിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വടകര എസ്.ഐ എ.ജി വിപിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ നൂറുദ്ദീനും സ്ഥലത്തെത്തി. ഹിന്ദുസ്ഥാന്‍ പെട്രോളീയം അധികൃതരെ പല തവണ ബന്ധപ്പെട്ടിട്ടും സംഭവത്തില്‍ ഗൗരവം കാണിക്കാത്തത് ജനങ്ങളിലും പ്രതിഷേധത്തിനിടയാക്കി. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയാണ് പെട്രോളീയം കമ്പനി ഏരിയാ മാനേജര്‍ ബിജു സ്ഥലത്തെത്തിയത്.
ഇതിനിടയില്‍ പെട്രോള്‍ പമ്പ് അധികൃതര്‍ കുഴി മണ്ണിട്ട് മൂടാന്‍ ശ്രമിച്ചത് റവന്യു അധികൃതരും ഫയര്‍ഫോഴ്സും തടഞ്ഞു. കുഴിയില്‍ പരന്നൊഴുകിയ പെട്രോള്‍ ബാരലിലേക്ക് മാറ്റുകയും ടാങ്കിലുണ്ടായിരുന്ന ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ച് മറ്റൊരു ടാങ്കിലേക്ക് മാറ്റുകയും ചെയ്തതോടെയാണ് പ്രദേശവാസികളിലുണ്ടായ ആശങ്ക അവസാനിച്ചത്. പെട്രോളീയം ഉല്പനങ്ങള് കൈകാര്യം ചെയ്യേണ്ട രീതിയിലല്ല ഇവിടത്തെ നടപടിക്രമങ്ങള്‍ നടത്തിയതെന്നും ഇക്കാര്യത്തില്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസും റവന്യു വകുപ്പും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: