കുറ്റിയാടി: പഴയ ബസ് സ്റ്റാന്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി നാളെ കുറ്റിയാടിയില്‍ വ്യാപാരി ഹര്‍ത്താലും പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും നടത്തും. ഇതോടനുബന്ധിച്ച് രാവിലെ 10 ന് നടക്കുന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. കാല്‍നൂറ്റാണ്ട് മുമ്പ് നിര്‍മ്മാണം ആരംഭിച്ച പുതിയ ബസ് സ്റ്റാന്റ് ഒരാഴ്ചമുന്‍പാണ് യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളുമായി ആലോചിച്ചതിന്റെ ഭാഗമായി ആയഞ്ചേരി – തിക്കുനി-കോട്ടപ്പടി- പെരുവയല്‍ എന്നിവിടങ്ങളിലേക്കുള്ള ബസ്സുകള്‍ ഒഴികെ മറ്റ് എല്ലാ ബസ്സുകളും പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്ന് പുറപ്പെടാന്‍ തീരുമാനിച്ചു.ഈ തീരുമാനം പഴയ ബസ് സ്റ്റാന്റിലെ വ്യാപാരികളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണന്നും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണന്നുമാണ് ആക്ഷേപം. വടകര- തൊട്ടി ല്‍പ്പാലം-ഭാഗത്തേക്കുള്ള ബസ്സുകള്‍ പഴയസ്റ്റാന്റില്‍ നിന്ന് പുറപ്പെടുവാനുള്ള സംവിധാനം ഉണ്ടാക്കിയാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം പുതിയ ബസ് സ്റ്റാന്റ് നിലവില്‍ വന്നതോടു കൂടിടൗണിലെ ഗതാഗതക്കുരുക്കിലും യാത്രാസൗകര്യത്തിലും പരിഹാരമായെന്നുമാണ് നാട്ടുകാരുടെ വിലയിരുത്തല്‍. മാത്രമല്ല ഇരുസ്റ്റാന്റുകളും തമ്മില്‍ 200 മീറ്റര്‍ ദൂരവ്യത്യാസം മാത്രമേയുള്ളൂ എന്നതിനാല്‍ പഴയ സ്റ്റാന്റ് നിലനിര്‍ത്തുക എന്നത് പ്രായോഗികമല്ലെന്നുമാണ് അധികൃതരുടെ അഭിപ്രായം അതേസമയം പഴയ ബസ് സ്റ്റാന്റില്‍ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കാനുള്ള ആലോചനയിലാണ് പഞ്ചായത്ത് അധികൃതര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: