ലോകസിനിമ ഒരു കടലാണെങ്കില് മലയാളസിനിമ ഒരു ചെറുനദിയെങ്കിലുമാണ്. അതിവേഗത്തില്‍ കുതിച്ചൊഴുകി പെട്ടെന്ന് വരണ്ടുപോയ കൈത്തോട്. വറ്റിത്തുടങ്ങിയ ആ കൈത്തോട്ടിലാണ് മലയാളി ദിനംപ്രതി കുളിച്ചുകയറുന്നത്. ഒരാള്‍ ഒരിക്കലും ഒരു നദിയില്‍ രണ്ടാമത് കാല്‍വയ്ക്കുന്നില്ലെന്ന് ബുദ്ധന്. പക്ഷേ, മലയാള സിനിമാപ്രേക്ഷകന് പതിറ്റാണ്ടുകളായി കാല്‍വച്ചിരിക്കുന്നത് വെള്ളമില്ലാത്ത ആ ചെറുനദിയിലാണെന്നത് പകല്‍ പോലെ യാഥാര്‍ഥ്യവും.
മലയാളത്തില്‍ ഇന്നു വരെ ഇറങ്ങിയ പണംവാരിപ്പടങ്ങളുടെ കഥകള്‍ ചേര്‍ത്ത് ഒരു ഗ്രന്ഥമുണ്ടാക്കിയാല്‍ അതിന് ഏറ്റവും ഉചിതമായ തലക്കെട്ട് ‘കാമുകിയെ സ്വന്തമാക്കാന്‍ ആയിരത്തൊന്നു വഴികള്‍’ എന്നായിരിക്കും. പ്രണയിനിയെ വിവാഹം കഴിക്കുക എന്ന കൗമാര കാല്പനികതയുടെ റഫറന്‍സ് പുസ്തകമാണ് മുഖ്യധാരാ മലയാള സിനിമകള്‍. പഴയൊരു പാട്ടില്‍ പറയുന്നതുപോലെ പതിനാറു തികയാത്ത, പാവാട മാറ്റാത്ത കൗമാരക്കാരി. അതുകൊണ്ടു തന്നെ യുവാക്കളോടു സംസാരിക്കാനാണ് മലയാളസിനിമക്കു താല്പര്യം. ഒട്ടുമിക്ക സിനിമകളും അവസാനിക്കുന്നത് വിവാഹത്തോടുകൂടി. അല്ലെങ്കില്‍ ആദ്യരാത്രിയില്‍ മണിയറയുടെ വാതില്‍ അടയുന്നതോടെ. മലയാളസിനിമ പുരുഷകേന്ദ്രീകൃതമാണെന്ന് ഇനി പറയരുത്. പെണ്ണിന്റെ ഉപഗ്രഹമാണവന്‍. നോക്കൂ, അവന് ഒരേ മുഖവും ഒരേ ചലനങ്ങളും ഒരേ ശരീരഭാഷയും. അവളുടെ പിന്നാലെ നടന്ന് അവന് ഉരുവിടുന്ന വാക്കുകള്‍ക്കു പോലും ഒരു മാറ്റവുമില്ല. ഒരേ റൂട്ടിലോടുന്ന വണ്ടിയാണ് അവന്.
കഥയുടെ ഓരോ തിരിവും പച്ചവെള്ളം പോലെ തിരിയുമെങ്കിലും പ്രേക്ഷകര്‍ തീയറ്ററിലെ ഇരുട്ടില്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കും. ഹൃദയമിടിപ്പ് അളക്കുന്ന മാപിനി ഇപ്പോള്‍ അവരുടെ ഹൃദയത്തോട് ഘടിപ്പിച്ചാല്‍ ഒരുപക്ഷേ അത് പൊട്ടിച്ചിതറിയേക്കാം. അവളെ പ്രീണിപ്പിക്കാനുള്ള വിഫലശ്രമങ്ങള്‍ക്കൊടുവില്‍ നായകനെ അവള് പ്രണയത്തോടെ ഒന്നു പാളിനോക്കുമ്പോഴാണ് തീയറ്ററില്‍ ആശ്വാസത്തിന്റെ നിലാവു വീഴുക. യുവാക്കള്‍ ദീര്‍ഘശ്വാസം വിടും. വലിയൊരു ജോലി വിജയകരമായി അവസാനിപ്പിച്ച ആശ്വാസത്തില്‍ മുതിര്‍ന്നവര്‍ കസേരയില്‍ അമര്‍ന്നിരിക്കും. അവസാന രംഗത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ നായകന് നായികയുടെ കരം ഗ്രഹിക്കുമ്പോള്‍ കെട്ടുപ്രായമെത്തി നില്ക്കുന്ന മകളെ യോഗ്യനായ ഒരുവന്റെ കൈകളില്‍ ഏല്പിച്ച ചാരിഥാര്‍ത്ഥ്യത്തോടെ പ്രേക്ഷകര്‍ തീയറ്റര്‍ വിട്ടിറങ്ങും.
നമ്മുടെ സിനിമകളില്‍ കൗമാരപ്രണയവും പ്രണയസാഫല്യവും മാത്രം മതിയോ? കുട്ടികളുടെയും വൃദ്ധരുടേയും അവഗണിക്കപ്പെട്ടവരുടേയും ജീവിതങ്ങള്‍ക്ക് നിറമില്ലാത്തതു കൊണ്ടാണോ? ന്യൂജനറേഷന് സിനിമകളില്‍ അമ്മ വേഷങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് ഒരു പ്രമുഖ നടി. അതത്ര അലസമായി പറഞ്ഞു തീര്‍ക്കേണ്ട ഒന്നല്ല.
അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, പാട്ടബാക്കി, കൂട്ടുകൃഷി തുടങ്ങി സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിച്ച ഒരുപിടി നാടകങ്ങള്‍ ഉണ്ടായിരുന്നു. നോവലുകളും കവിതകളും ഉണ്ടായിരുന്നു. എന്നാല്‍, അതിശക്തമായ മാധ്യമമായിട്ടുപോലും മലയാളിക്കകത്തെ മലയാളിയെ കണ്ടെത്താന്‍ മലയാളസിനിമക്കു കഴിയാതെ പോകുന്നതെന്തുകൊണ്ട്? അവന്റെ വൈവിധ്യങ്ങളില്‍, വിലാപ്പുറങ്ങളില്‍ സ്പര്‍ശിക്കാന്‍ മലയാളസിനിമ ഇനിയും അറച്ചുനില്‍ക്കുന്നതെന്തുകൊണ്ട്?
തീര്‍ച്ചയായും, സിനിമകള്‍ ലാഭമുണ്ടാക്കുന്നുണ്ട്. പണവും പ്രശസ്തിയും അംഗീകാരവും ലഭിക്കുന്നുണ്ട്. ഫ്രെയിമുകള്‍ കൂടുതല്‍ മനോഹരമാവുന്നുണ്ട്. നവസിനിമകള്‍ ഒരു സ്വപ്നത്തിലെന്നതുപോലെ വീക്ഷിക്കപ്പെടുന്നുണ്ട്. സാങ്കേതികതയില്‍ മറ്റേതു സിനിമക്കുമൊപ്പവും കസേര വലിച്ചിട്ടിരിക്കുന്നുണ്ട്. നടന്മാര് തങ്ങളുടെ അഭിനയപാടവം കൊണ്ട് ലോകത്തെ മലയാളത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. പ്രഗല്ഭരായ സംവിധായകര്‍ ചിലപ്പോഴൊക്കെ മലയാളസിനിമയെ കടല്‍ കടത്തുന്നുമുണ്ട്. പക്ഷേ, ഇടതടവില്ലാത്ത മഴ പോലെ പെയ്തുകൊണ്ടിരിക്കുന്ന മുഖ്യധാരാ സിനിമകള്‍ ഇത്രയും കാലം കൊണ്ട് മലയാളിയുടെ സാമൂഹ്യ സാംസ്കാരിക തരിശിടങ്ങളില്‍ എന്തു മുളപ്പിച്ചുവെന്നു ചോദിച്ചാല്‍ അതിന് എങ്ങനെ ഉത്തരം പറയും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: