ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അറ്റന്റര്‍ തസ്തികയില്‍ നടന്ന നിയമനത്തില്‍ ഗുരുതര ക്രമക്കേടിനെ തുടര്‍ന്ന് നിയമനം റദ്ദാക്കി. ബാങ്കില്‍ കഴിഞ്ഞ ജൂണ്‍ 18ന് നടത്തിയ എഴുത്തു പരീക്ഷയെയും ഇന്റര്‍വ്യൂവിനെയും തുടര്‍ന്ന് നടത്തിയ നിയമനത്തില്‍ വന്‍ തുക കോഴ വാങ്ങിയിരുന്നു എന്ന പരാതി അന്നു മുതലേ ഉയര്‍ന്നിരുന്നു.
രാഖി പി. ജോണിനെയാണ് ഇപ്രകാരം നിയമിച്ചത്. സ്ഥലത്തു പ്രചാരണമുള്ള ദിനപത്രത്തില്‍ ഒഴിവ് പരസ്യപ്പെടുത്തിവേണം എഴുത്തുപരീക്ഷയും ഇന്റവ്യൂവും നടത്തണം എന്നിരിക്കെ ഈ നടപടികളൊന്നും നടത്താതെ ബാങ്കില്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്ന വ്യക്തിയെ വന്‍ തുക കോഴവാങ്ങി നിയമിക്കുകയായിരുന്നു എന്നായിരുന്നു പരാതി. ഈ വിഷയങ്ങള്‍ കാട്ടി പാണ്ടനാട് തോട്ടുകാനത്ത് വീട്ടില്‍ പി.ആര്. ദീപ്തി നല്കിയ പരാതിയില്‍ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് ആലപ്പുഴ ജോയിന്റ് രജിസ്ട്രാര്‍ നല്കിയ കത്തിന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു നിയമനം റദ്ദു ചെയ്തത്.
രാഖി പി. ജോണിനെ പിരിച്ചുവിടാനും ഉത്തരവായിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഭരണ സമിതിയാണ് നിലവില്‍ ബാങ്കിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: