പളളിപ്പുറം: ബോട്ടുകള്‍ക്ക് അനുവദിച്ചിട്ടുള്ള പാസഞ്ചര്‍ കപ്പാസിറ്റിയില്‍ കൂടുതലും ആളുകളെ കുത്തിക്കയറ്റിക്കൊണ്ടു പോകുന്നത് അപകടകരമാണെന്നും ഈ പ്രവണത അധികൃതര്‍ അവസാനിപ്പിക്കണെമെന്ന് ആവശ്യപ്പെട്ടും യുവമോര്‍ച്ച പള്ളിപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തവണക്കവട് ബോട്ടുജെട്ടി ഉപരോധിച്ചു. സമയബന്ധിതമായി ഫിറ്റ്നസ് പരിശോധന നടത്താത്ത ബോട്ട് ഉപയോഗിച്ചാണ് നിലവില്‍ ഇവിടെ സര്‍വ്വീസ് നടത്തുന്നത്. തുറമുഖ വകുപ്പ് നല്കുന്ന സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ബോട്ടിനുള്ളില്‍ പ്രദര്‍ശിപ്പിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
തവണക്കടവിലെ ഒരു ബോട്ട് യാതൊരു അറിയിപ്പും കൂടാതെ എറണാകുളത്തേയ്ക്ക് സര്‍വ്വീസിനായി കൊണ്ടുപോയതാണ് യാത്രാക്ലേശം രൂക്ഷമാക്കിയത്. 80മുതല്‍ 95വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ടില്‍ 200 പേരെയാണ് കുത്തിനിറച്ചുകൊണ്ടു പോവുന്നത്.
രാവിലെ 5.30 മുതല്‍ രാത്രി 9.40 വരെ 65 ട്രിപ്പുകള്‍ പ്രതിദിനം സര്‍വീസ് നടത്തുന്ന വൈക്കം ജെട്ടിയില്‍ നിന്നും സ്പെയര്‍ ബോട്ടില്ലാത്തത് കാരണം ഇന്ന് 42 സര്‍വ്വീസുകള്‍ മാത്രമാണ് നടത്തുവാന്‍ സാധിച്ചത്.
യുവമോര്‍ച്ച അരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.എന്‍. ശശികുമാര്‍, ജനറല്‍ സെക്രട്ടറി എ.ആര്. പ്രസാദ്, വൈസ് പ്രസിഡന്റ് വി.കെ. ഗോപിദാസ്, യുവമോര്‍ച്ച പഞ്ചായത്ത് കണ്‍വീനര്‍ രാജേഷ് കരിനാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: