കണ്ണൂര്‍: വീടുകളില്‍ പെരുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി സ്റ്റുഡന്റ്സ് ഇന്‍ പാലിയേറ്റീവ് കെയര്‍. ജില്ലാ പഞ്ചായത്തും ശുചിത്വ മിഷനുമായി സഹകരിച്ചാണ് എസ്ഐപിസി ഈ പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാര്‍ഥം നഗരത്തിലെ 12 സ്കൂളിലാണ് പദ്ധതി നടപ്പാക്കുക. ഓരോ സ്കൂളിലെയും പാലിയേറ്റീവ് കെയര്‍ യൂനിറ്റിലെ അഞ്ചു വീതം വിദ്യാര്‍ഥികള്‍ സ്വന്തം വീടുകളിലെ പ്ലാസ്റ്റിക് കവറുകളും കുപ്പികളും കഴുകി വൃത്തിയാക്കിയ ശേഷം സ്കൂളിലേക്ക് കൊണ്ടുവരും. ഇവിടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ സംസ്ക്കരണ കേന്ദ്രത്തിന് കൈമാറാനാണു പദ്ധതി. ആദ്യ രണ്ട് മാസത്തിനിടയില്‍ ഇതിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിച്ച ശേഷം കൂടുതല്‍ കുട്ടികളിലേക്കും സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി നടപ്പാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട 12 സ്കൂളുകളിലെ അഞ്ചുവീതം കുട്ടികള്‍ക്കും ഒരു അധ്യാപക പ്രതിനിധിക്കും ഇതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. മണ്ണിനും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യം കുറച്ചുകൊണ്ടുവരികയെന്നത് നാം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍ പുതിയൊരു ശുചിത്വ സംസ്ക്കാരം വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥികളിലൂടെ സാധിക്കുമെന്നും അതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് എസ്ഐപിസിയുടെ പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശുചിത്വ മിഷന് അസി. കോ-ഓഡിനേറ്റര്‍ ഇ.മോഹനന്, എന്‍എച്ച്ആര്‍എം പ്രൊജക്ട് മാനേജര്‍ ഡോ.ലതീഷ്, ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ.മായ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: