മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിജയത്തോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെട്ടതാണ് റയലിന് ഗുണം ചെയ്തത്.
ഇന്നലെ നടന്ന കളിയില്‍ അത്ലറ്റിക് ബില്‍ബാവോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ പരാജയപ്പെടുത്തി. 7-ാം മിനിറ്റില്‍ കരീം ബെന്ഗസമയിലൂടെ റയല്‍ ലീഡ് നേടിയെങ്കിലും 27-ാം മിനിറ്റില്‍ സാബിന് മൊറീനോ ബില്‍ബാവോയുടെ സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് സര്‍വകരുത്തും ഉപയോഗിച്ച് റയല്‍ താരങ്ങള്‍ മുന്നേറ്റങ്ങളുടെ പെരുമഴ തീര്‍ത്തെങ്കിലും 82-ാം മിനിറ്റുവരെ ബില്‍ബാവോ പ്രതിരോധം ഉറച്ചുനിന്നു. എന്നാല്‍ 83-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ട ബില്‍ബാവോ പ്രതിരോധവും ഗോളിയെയും കീഴടക്കി റയലിന്റെ വിജയഗോള്‍ നേടി. 9 കളികളില്‍ നിന്ന് 21 പോയിന്റുമായാണ് റയല്‍ ഒന്നാമത് നില്‍ക്കുന്നത്.
മറ്റൊരു മത്സരത്തില്‍ സെവിയയാണ് 1-0ന് അത്ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം സ്റ്റീവന്‍ എന്‍ സോന്‍സി സെവിയയുടെ വിജയഗോള്‍ നേടി. 77-ാം മിനിറ്റില്‍ അത്ലറ്റികോയുടെ കോകെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി. പരാജയത്തോടെ അത്ലറ്റികോ 9 കളികളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം വിജയത്തോടെ സെവിയ 20 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
മറ്റ് മത്സരങ്ങളില്‍ മലാഗ 4-0ന് ലെഗാനസിനെയും വിയ്യാറയല്‍ 2-1ന് ലാസ് പല്‍മാസിനെയും സെല്‍റ്റ 4-1ന് ഡിപോര്‍ട്ടീവോയെയും പരാജയപ്പെടുത്തി.
അതേസമയം കഴിഞ്ഞ ദിവസം നടന്ന കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ വലന്‍സിയക്കെതിരെ കഷ്ടിച്ച് കടന്നുകൂടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ലയണല്‍ മെസി പെനാല്‍റ്റിയിലൂടെ വിജയഗോള്‍ നേടി.
22-ാം മിനിറ്റില്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ ബാഴ്സയെ മുനീര്‍ എല്ഹദ്ദാദി (52), റോഡ്രിഗൊ (56) എന്നിവരിലൂടെ വലന്‍സിയ ഞെട്ടിച്ചു. 62-ാം മിനിറ്റില്‍ ലൂയി സുവാരസ് കറ്റാലന്മാരെ ഒപ്പമെത്തിച്ചു. പിന്നീടാണ് മെസി രക്ഷകനായത്. 9 കളികളില്‍ നിന്ന് 19 പോയിന്റുമായി ബാഴ്സ മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: