കൊച്ചി: ആയുര്‍വേദ, ഹോമിയോ, സിദ്ധ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗത്തില്‍ പരിശീലനം നല്‍കാമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ അപ്പീല്‍ പരിഗണിച്ചാണ് തീരുമാനം.
ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗത്തില്‍ ആറു മാസത്തെ പരിശീലനം നല്‍കണമെന്ന് സെന്‍ട്രല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യന്‍ മെഡിസിന് നിര്‍ദ്ദേശിച്ചു. ഇങ്ങനെ പരിശീലനം നല്‍കുന്നതിനെ അലോപ്പതി ഡോക്ടര്‍മാര്‍ എതിര്‍ത്തതോടെ സര്‍ക്കാര്‍ ഇതിനുള്ള അനുമതി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി നല്കിയ ഹര്‍ജിയില്‍ ആയുര്‍വേദ, ഹോമിയോ, സിദ്ധ വൈദ്യ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കാന് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചു. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ അപ്പീലാണ് ഡിവിഷന് ബെഞ്ച് തള്ളിയത്.
ആയുര്‍വേദ, ഹോമിയോ, സിദ്ധ വൈദ്യ വിദ്യാര്‍ത്ഥികള്‍ക്ക് അലോപ്പതി ആശുപത്രിയിലെ ഗൈനക്കോളജിയില്‍ പരിശീലനം നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും ഇത്തരത്തില്‍ ലേബര്‍ റൂമിലുള്‍പ്പെടെ പരിശീലനത്തിന് വിദ്യാര്‍ത്ഥികളെ കയറ്റുന്നത് അണുബാധയ്ക്കും മറ്റും കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഐഎംഎ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
അപ്പീലിലെ വാദങ്ങള്‍ ബന്ധപ്പെട്ട അഥോറിറ്റിയാണ് പരിഗണിക്കേണ്ടത്.
ഗൈനക്കോളജിയെന്ന ശാസ്ത്രത്തിന്റെ അടിസ്ഥാന വസ്തുതകള്‍ ആയുര്‍വേദ, സിദ്ധ, ഹോമിയോ വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കണമെന്നാണ് കോടതിക്ക് പ്രഥമദൃഷ്ട്യാ തോന്നുന്നത്. ആ നിലയ്ക്ക് ഗൈനക്കോളജിയിലെ പരിശീലനത്തില്‍ നിന്ന് അവരെ മാറ്റി നിറുത്തേണ്ടതില്ല-ഉത്തരവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: