കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂട്ടാളിയായി നിന്നത് ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ തടവില്‍ കഴിയുന്ന കുഞ്ഞനന്തന്റെ നേതൃത്വത്തിലുള്ള സംഘം. സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കില്‍ തടവില്‍ കഴിയുന്ന മുഹമ്മദ് നിസാം കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് കുഞ്ഞനന്തനുള്പ്പടെയുള്ള തടവുകാരുമായി സൗഹൃദത്തിലായത്.
കുഞ്ഞനന്തന്റെ ആജ്ഞാനുവര്‍ത്തികളായ ചില ഉദ്യോഗസ്ഥരുമായി നിസാം അടുത്ത ബന്ധം പുലര്‍ത്തിയതും ഇതേ സൗഹൃദമുപയോഗിച്ചായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് ജയില്‍ ഉപദേശക സമിതി അംഗമായതോടെ ടിപി കേസില്‍ മറ്റ് ജയിലുകളില്‍ കഴിയുന്നവരെ കൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിക്കാമെന്നും നിസാമുമായി സഹകരിക്കാമെന്നുമായിരുന്നു ഇവര്‍ പ്ലാന്‍ ചെയ്തിരുന്നത്. പുതിയ ജയില്‍ ഉപദേശകസമിതി വരുന്നതോടെ തങ്ങള്‍ക്ക് പരോളിന് കൂടുതല്‍ സൗകര്യങ്ങളുണ്ടാകുമെന്നും അങ്ങിനെയെങ്കില്‍ ജയിലിന് പുറത്ത് നിസാമിന്റെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ സാധിക്കുമെന്നും ഇവര്‍ കണക്കുകൂട്ടി. ഒന്നിലധികം കൊലക്കേസുകളില്‍ പ്രതിയായ ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നിസാമിന്റെ ഫോണ്‍ വിളിയും പുറത്തായത്.
കുഞ്ഞനന്തനുമായി ചങ്ങാത്തത്തിലായതോടെയാണ് നിസാം ജയിലില്‍ രാജാവിനെ പോലെ പെരുമാറിത്തുടങ്ങിയത്. ജയിലിന് പുറത്ത് നിസാമിനുള്ള കോടികള്‍ കണ്ട് കണ്ണ് മഞ്ഞളിച്ച ചില ഉദ്യോഗസ്ഥരാണ് അകത്ത് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തത്. ജയിലിനകത്ത് വെച്ച് മൊബൈല്‍ ഫോണില്‍ നിസാം മുന്നൂറിലേറെ തവണ പുറത്തേക്ക് വിളിച്ചത് വ്യക്തമായി. ഇതിനായി രണ്ട് സിം കാര്‍ഡുകളാണ് ഉപയോഗിച്ചത്. ഇതില്‍ നിസാമിന്റെ സഹോദരന്മാരും അഭിഭാഷകരുമുള്പ്പെടും. നിസാമിന്റെ ഫോണ്‍ വിളിയില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തിയാല്‍ സിപിഎം തടവുകാരും ജയില്‍ ഉദ്യോഗസ്ഥരുമുള്‍പ്പടെയുള്ളവര്‍ പ്രതിസ്ഥാനത്തുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: