തിരുവല്ല: പക്ഷിപ്പനിയ്ക്കെതിരെ പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം. അപ്പര്‍ കുട്ടനാടിനോട് ചേര്‍ന്ന പ്രദേശങ്ങളായ നീലംപേരൂര്‍, തകഴി, രാമങ്കരി എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തുതുടങ്ങിയതോടെയാണ് പത്തനംതിട്ടജില്ലയിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്.
മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണ ആവശ്യങ്ങള്‍ക്ക് എത്തുന്ന താറാവ്, കോഴി എന്നിവയുടെ വരവ് താല്കാലികമായി നിര്‍ത്തി വയ്ക്കാനും ഫാമുകളില്‍ വിദ്ഗധ സംഘം പരിശോധന നടത്തി ജീവികളില്‍ പക്ഷി പനി ബാധിച്ചിട്ടുണ്ടോ എന്നി സ്ഥിരീകരിക്കാനും നടപടികളാരംഭിച്ചു. മാംസ വില്പനയ്ക്കും നിയന്ത്രണമുണ്ടാകുമെന്നാണ് സൂചന. അപ്പര്‍ കുട്ടനാട്ടിലെ പെരിങ്ങര,നെടുമ്പ്രം,കടപ്ര, നിരണം എന്നീ പ്രദേശങ്ങളുടെ പടിഞ്ഞാറ് ഭാഗങ്ങളില്‍ വ്യാപകമായ രീതിയില്‍ താറാവ്, കോഴി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പ്രത്യേക ബോധവത്കരണ സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ ധരണയായിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നിരീക്ഷണ സമിതികളും പ്രവര്ത്തി്ക്കും. സമീപ പ്രദേശങ്ങളില്‍ നിന്നും ജലമാര്‍ഗ്ഗം താറാവുകളെ കൊണ്ടുവരുന്നത് പൂര്‍ണമായും തടയും. അതത് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, വെറ്റിനറി ഡോക്ടര്‍, കര്‍ഷകര്‍, രാഷ്ട്രീയ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ സക്വാഡുകള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഒരു സ്ഥലത്ത് നിന്ന് പക്ഷികളെ മറ്റൊരു സ്ഥലത്തിലേക്ക് കൊണ്ടുപോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രണ്ടു വര്‍ഷം മുന്‍പ് എച്ച് 5 എന്‍ 1 വിഭാഗത്തില്‍പ്പെട്ട മാരകമായ പക്ഷിപ്പനി ആലപ്പുഴയിലും അപ്പര്‍ കുട്ടനാടന്‍ മേഖലകളിലും കര്‍ഷകര്‍ക്ക് വ്യാപക നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇത്തവണത്തേതു മനുഷ്യരിലേക്കു പകരാത്ത എച്ച് 5 എന്‍ 8 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനിയാണെന്നാണു കണ്ടെത്തിയിട്ടുള്ളത്. രണ്ടാഴ്ച മുന്‍പാണു തകഴി,വീയപുരം, മേഖലയില്‍ നൂറോളം താറാവുകള്‍ ചത്തത്. തുടര്‍ന്നു താറാവിന്റെ രക്ത സാമ്പിളുകള്‍ ഭോപ്പാലിലെ ലാബുകളിലേക്ക് അയച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചത്.
കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പക്ഷിപ്പനിയ്ക്കെതിരെ ബോധവത്കരണ സന്ദര്‍ശനം നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരെ ബോധവത്കരിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരടക്കം സംഘത്തില്‍ ഉണ്ടാകും. വിഷയത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് ലഘുലേഖകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ നല്‍കും. ആദ്യ ദിനം നെടുമ്പ്രം, നിരണം പഞ്ചായത്തുകളാകും സംഘം പര്യടനം നടത്തുക.
ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം, ജില്ലാ സെക്രട്ടറിമാരായ ആര്.നിധീഷ്, ഹരിഗോവിന്ദ് നെടുമ്പ്രം, നിയോജകമണ്ഡലം പ്രസിഡന്റ് നരേന്ദ്രന് ചെമ്പകവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: