കണ്ണൂര്‍: സമാധാന ആഹ്വാനവുമായി കണ്ണൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ടൗണ്‍ സ്ക്വയറില്‍ നടന്ന ഉപവാസം ഉദ്ഘാടനം ചെയ്തു. ഇനിയില്ല കണ്ണീര് എന്നതാവണം കണ്ണൂരിലെ പ്രാര്‍ത്ഥന. ജില്ലയില്‍ സമാധാനം ഉണ്ടാകണം. കൊലക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് യാതൊരു നഷ്ടവുമുണ്ടാകുന്നില്ല. മറിച്ച് വേദനയുണ്ടാകുന്നത് ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലുള്ളവര്‍ക്കാണ്. അച്ഛനെയും മകനെയും സഹോദരനെയും നഷ്പ്പെടുന്നവര്ക്ക് തീരാ വേദനയാണുണ്ടാകുന്നത്. മനുഷ്യന് ചിന്തിക്കുന്ന സാമൂഹിക വ്യക്തിയാണ്. വികാരങ്ങളെ കീഴ്പെടുത്താനുള്ള കഴിവ് മനുഷ്യനുണ്ട്. അതുകൊണ്ടുതന്നെ സ്നേഹത്തിനെതിരായ വികാരങ്ങളെ മനുഷ്യന് സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മനസില്‍ നിന്ന് വിദ്വേഷം പറിച്ചുമാറ്റാന്‍ കഴിയണം. മനസിലെ തീവ്രമായ വെറുപ്പും വിദ്വേഷവും മാറ്റി സ്നേഹം കൊണ്ടുവരണം. ദൈവത്തിന്റെ മക്കളാണ് മനുഷ്യര്‍. തിന്മ, വെറുപ്പ് തുടങ്ങിയ വികാരങ്ങളില്‍ നിന്നാണ് മനുഷ്യന് മൃഗീയതലത്തിലേക്ക് ഉയരുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും കണ്ണൂരിലെ കൊലപാതകങ്ങളില്‍ നിന്ന് പിന്മാറാന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി അമൃതകൃപാനന്ദപുരിയുടെ പ്രാര്‍ഥനയോടെയാണ് ഉപവാസം ആരംഭിച്ചത്. മാര്‍ ജോര്‍ജ് വലിയമറ്റം, ഡോ.അലക്സ് വടക്കുംതല, ജോസഫ് പണ്ടാരശേരില്‍, ക്ലാരന്‍സ് പാലിയത്ത്, യു.പി.സിദ്ദിഖ്, അഹമ്മദ്, പി.സിറാജ്, ടി.പി.ആര്.നാഥ്, പ്രേം വൈശാലി, ചന്ദ്രബാബു തുടങ്ങിയവര്‍ ഉപവാസത്തിന് നേതൃത്വം നല്കി. പരിപാടിയുടെ ഭാഗമായി അക്രമങ്ങളിലൂടെയുള്ള രക്തച്ചൊരിച്ചിലല്ല, സമാധാനത്തിന് വേണ്ടിയുള്ള രക്തദാനമാണ് മഹത്തരം എന്ന സന്ദേശവുമായി ചേംബര്‍ ഹാളില്‍ രക്തദാന ക്യാമ്പ് നടന്നു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്വത്തില്‍ വിവിധ ബ്ലഡ് ബേങ്കുകളും ആശുപത്രികളുമാണ് രക്തം ശേഖരിച്ച് സഹകരിച്ചത്. മാതാജി പ്രേം വൈശാലി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകള്‍ ജനകീയ കൂട്ടായ്മകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കനിവിന്റെ കണ്ണൂര്‍, ഇനിയില്ല കണ്ണീര് എന്ന ആശയവുമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: