കണ്ണൂര്‍: അംഗീകാരമില്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പു നടത്തുന്നതായി ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി നല്കിയ പരാതി അന്വേഷിക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ജന്‍ശിക്ഷണ്‍ സന്‍സ്ഥാനിന്റെ കീഴിലുളള സ്ഥാപനമെന്ന വ്യാജേന പുതിയതെരു പനങ്കാവ് ശങ്കരന് കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് പി.സലീന എന്ന സ്വകാര്യ വ്യക്തി നല്കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്കി. കോട്ടയം കുറിച്ചിയില്‍ ധര്‍മ്മനിലയം ചാരിറ്റബില്‍ സൊസൈറ്റിയുടെ കീഴില്‍ കുടുക്കിമൊട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം പിന്നീട് ധര്‍മ്മടത്തേക്ക് മാറ്റുകയും സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കിയതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 2011ല്‍ തന്നെ കേന്ദ്ര വിഭവശേഷി മന്ത്രാലയത്തിനു കീഴിലുളള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്ക്കൂള് എഡ്യൂക്കേഷന്‍ ആന്റ് ലിറ്ററസി വിഭാഗം അംഗീകാരം റദ്ദു ചെയ്തതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീട് പനങ്കാവില്‍ സര്‍ക്കാര്‍ അംഗീകാരമുണ്ടെന്ന വ്യാജേന സ്ഥാപനം പ്രവര്‍ത്തിച്ചു വരികയാണെന്ന് പരാതിയില്‍ പറയുന്നു.
മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ സ്കില്‍ ഡവലപ്പ്മെന്റ് പദ്ധതിയുടെ ഭാഗമായി നടത്തിവന്ന ജന്‍ശിക്ഷണ്‍ സന്‍സ്ഥാനെന്ന പദ്ധതി തന്നെ നിലവിലില്ലെന്നിരിക്കെ ഈ പദ്ധതിയുടെ പേര്വെച്ച് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേരില്‍ ഗവണ്മെന്റ് ഓഫ് ഇന്‍ഡ്യയുടെ നാമധേയം ഉള്‍പ്പെടെ രേഖപ്പെടുത്തി പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതായും പരാതിയില്‍ പറയുന്നു. കേന്ദ്ര ഗവണ്മെന്റിന് ഫണ്ടിനു വേണ്ടി ഇപ്പോഴും സ്ഥാപന ഉടമ അപേക്ഷ നല്‍കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥാപനത്തില്‍ വന്‍തുക കോഴ വാങ്ങി ഉദ്യേഗാര്‍ത്ഥികളെ നിയമിക്കുന്നതായും എന്നാല്‍ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായിരുന്നു ജന്‍ശിക്ഷണ്‍ സന്സ്ഥാന്. ഇതിന്റെ കേരളത്തിലെ നടത്തിപ്പ് കോട്ടയത്തെ ധര്‍മ്മനിലയം ചാരിറ്റബിള്‍ ട്രസ്റ്റിനായിരുന്നു. അന്ന് ട്രസ്റ്റിന്റെ ഡയരക്ടറായിരുന്ന കണ്ണൂര്‍ സ്വദേശിയായ വ്യക്തിക്കെതിരേയാണ് ഇപ്പോഴും സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പു നടത്തുന്നതായി പരാതിയുയര്‍ന്നിരിക്കുന്നത്. സാമ്പത്തിക തിരിമറിയുടെ പേരില്‍ ഡയരക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയ വ്യക്തിയാണ് വ്യാജമായി നിലയില്‍ സ്ഥാപനം നടത്തുന്നതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: