മാന്നാര്‍: ചെന്നിത്തലയില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് വിമതരും കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ നാല് അംഗങ്ങളും കോണ്‍ഗ്രസ് വിമതരായ രണ്ടു പേരും ഉള്‍പ്പടെ ആറു പേര് ഒപ്പിട്ട അവിശ്വാസമാണ് നല്‍കിയത്. ഇതില്‍ ഒരു വിമതന് മാറി നിന്നതോടെ അവിശ്വാസത്തിന് അനൂകൂലമായി ലഭിച്ചത് അഞ്ച് വോട്ടുകളാണ്.
അവിശ്വാസത്തെ എതിര്‍ത്ത് എട്ട് എല്‍ഡിഎഫ് അംഗങ്ങളും വോട്ട് ചെയ്തതോടെ അവിശ്വാസം പരാജയപ്പെട്ടു. ബിജെപിയിലെ നാല് അംഗങ്ങള്‍ അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുത്തുവെങ്കിലും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഡിസിസി പ്രസിഡന്റ് ഷുക്കൂറിന്റെ നിര്‍ദ്ദേശം അവഗണിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ഷുക്കൂര്‍ അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും വോട്ടെടുപ്പില്‍ വിട്ടു നില്‍ക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് കോണ്‍ഗ്രസ് മെമ്പര്‍മാരും വിമതനും വോട്ട് ചെയ്തത്.
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അറിയാതെ ചില ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ് അവിശ്വസം കൊണ്ടുവന്നതെന്ന് പ്രസിഡന്റ് ഇ.എന്‍. നാരായണന് പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് ജില്ലാ-ബ്ലോക്ക് നേതൃത്വവും സിപിഎം നേതൃത്വവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തായെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
‘അവിശ്വാസം സിപിഎം-കോണ്‍. ഒത്തുതീര്‍പ്പ്’
ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസം സിപിഎം- കോണ്‍ഗ്രസ് ഒത്തുതീര്‍പ്പാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. അവിശ്വാസ പ്രമേയം കൊണ്ടുവരികയും പിന്നീട് അവിശ്വാസത്തിന് അനുകൂലമായി വോട്ടുചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത് കോണ്‍ഗ്രസ് സിപിഎം നേതൃത്വങ്ങള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതി കേസില്‍ നിന്ന് ചെന്നിത്തലയെ രക്ഷിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് അവിശ്വാസവും തുടര്‍ന്നു നടന്ന ഒത്തുതീര്‍പ്പും. ചെന്നി്ത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന അധികാര ധാര്‍ഷ്ട്യവും അഴിമതിയും കോണ്‍ഗ്രസിന്റെ അവിശ്വാസ നാടകത്തിലെ തട്ടിപ്പും ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ ശക്തമായ ജനകീയ പ്രക്ഷോഭവും പ്രചാരണവും ബിജെപി സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: