ന്യൂമാഹി: പുഴയോരത്ത് തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ചുവരുന്ന അനധികൃത കെട്ടിടത്തിന് ന്യൂമാഹി പഞ്ചായത്ത് അധികൃതര്‍ അനുമതി നല്കിയതിനെതിരെയുള്ള പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. പെരിങ്ങാടി മമ്മിമുക്കിലാണ് മാഹി പുഴയോരത്ത് വന്‍കിട കെട്ടിട സമുച്ഛയം ഉയര്‍ന്നുവരുന്നത്. ഓഡിറ്റോറിയം, കല്ല്യാണ മണ്ഡപം, സിനിമാ തിയേറ്റര്‍, ലോഡ്ജ് എന്നിവ ഉള്‍പ്പെടുന്നതാണ് കെട്ടിട സമുച്ഛയമെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് പഞ്ചായത്ത് സെക്രട്ടറി കെട്ടിടം പൊളച്ചുനീക്കാന് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് ലംഘിച്ച് നിര്‍മ്മാണം തുടര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പോലീസ് സഹായവും തേടിയിരുന്നു. എന്നാല്‍ കെട്ടിട നിര്‍മ്മാണം നിര്‍ബാധം തുടരുകയായിരുന്നു. കെട്ടിട ഉടമയുടെ സ്വാധീനം ഉപയോഗിച്ച് ഇക്കഴിഞ്ഞ ജുലൈ 21ന് പുതിയ പഞ്ചായത്ത് സെക്രട്ടറിയെ ന്യൂമാഹി പഞ്ചായത്തില്‍ നിയമിക്കുകയും കെട്ടിടം നിയമവിധേയമാക്കി കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുകയും ചെയ്തതായാണ് പരാതി. ഇക്കഴിഞ്ഞ ആഗസ്ത് 17 വരെ ന്യൂമാഹി പഞ്ചായത്തില്‍ സേവനമനുഷ്ഠിച്ച പഞ്ചായത്ത് സെക്രട്ടറിയാണ് കെട്ടിടം നിയമവിധേയമാക്കിയതെന്നും പരാതിയില്‍ പറയുന്നു.
പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് പുഴയോരത്ത്നിന്നും 95 മീറ്റര്‍ ദൂരമുണ്ടായിട്ട് പോലും വീട് നിര്‍മ്മാണത്തിന് അനുമതി നിഷേധിക്കുമ്പോഴാണ് പുഴ നികത്തി കെട്ടിട നിര്‍മ്മാണം നടക്കുന്നതെന്നും ന്യൂമാഹി കുറിച്ചിയില്‍ വിരിഗില് വൈ.എം.അനില്‍കുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു.
പെരിങ്ങാടിയിലെ വയല്‍ പറമ്പത്ത് മറിയുവിന്റെതാണ് നിര്‍മ്മാണം നടക്കുന്ന കെട്ടിടം. കെട്ടിടം നിയമവിധേയമാക്കിയ പഞ്ചായത്ത് സെക്രട്ടറി അരീക്കാട് തച്ചണ്ണയില്‍ മൈത്ര മാളിയേക്കല്‍ വീട്ടില്‍ എം.എ.ഹുസൈനെതിരെയും പരാതിയില്‍ നടപടി ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനും ഇത് സംബന്ധിച്ച് പരാതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: