ന്യൂദല്‍ഹി: ഡിസംബര്‍ ആദ്യം അമൃതസറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ ഏകദിന സമ്മേളനത്തില്‍ പാക്കിസ്ഥാന് പങ്കെടുക്കും. റഷ്യ, ചൈന തുടങ്ങി 14 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അമേരിക്ക ഉള്‍പ്പെടെ 17 രാജ്യങ്ങളിലെ പ്രതിനിധികളും സംബന്ധിക്കുന്ന സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെ സമാധാന വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.
യുദ്ധസമാന സാഹചര്യമുള്ള അഫ്ഗാനില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കും. 2011ലാണ് സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനില്‍ നടന്ന സമ്മേളനത്തില്‍ സുഷമ സ്വരാജ് പങ്കെടുത്തിരുന്നു.
പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബറില്‍ പാക്കിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് സമ്മേളനം ഭാരതം ബഹിഷ്കരിച്ചിരുന്നു. മറ്റ് രാജ്യങ്ങളും ഭാരതത്തെ പിന്തുണച്ചതോടെ സമ്മേളനം ഉപേക്ഷിച്ചു.
ഭീകരത പാക്കിസ്ഥാന്റെ നയമാണെന്ന് ലോകത്തിന് മുന്നില്‍ സ്ഥാപിക്കാന്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭാരതത്തിലേക്ക് വരാന്‍ പാക്കിസ്ഥാന് താത്പര്യപ്പെടുന്നത്. സമാധാന ശ്രമങ്ങള്‍ക്ക് തങ്ങള്‍ തടസ്സമല്ലെന്ന് വരുത്തിത്തീര്ക്കാനാകുമെന്നും പാക്കിസ്ഥാന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: