ബെംഗളൂരൂ: രാജ്യത്ത് പത്തിലൊരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്. ബെംഗളൂരൂവിലെ ദേശീയ ന്യൂറോസയന്‍സ് -മാനസികാരോഗ്യകേന്ദ്രം നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പതിനഞ്ച് കോടി പേര്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്.
കേരളം, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബംഗാള്‍, മണിപ്പൂര്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള പ്രായപൂര്‍ത്തിയായ 40,000 പേരും 1200 കൗമാരക്കാരിലുമാണ് സര്‍വേ നടത്തിയത്. ഛത്തീസ്ഗഢ്, ബംഗാള്‍, മണിപ്പൂര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കാണ് മാനസിക പ്രശ്നങ്ങളേറെയെന്നും സര്‍വെ വ്യക്തമാക്കുന്നു.
കര്‍ണ്ണാടകയില്‍ എട്ട് ശതമാനം പേര്‍ക്ക് മാനസികാസ്വസ്ഥ്യങ്ങളുണ്ട്. 13നും 17നും ഇടയില്‍ പ്രായമുളള 7.3 ശതമാനം ആളുകള്‍ക്കും മാനസിക പരിചരണം ആവശ്യമാണ്. 60 വയസിന് മുകളിലുളളവര്‍ക്കും മാനസിക പ്രശ്നങ്ങള്‍ കൂടിയ നിരക്കിലാണ്. താഴ്ന്ന വരുമാനക്കാരിലും കുറഞ്ഞ വിദ്യാഭ്യാസമുളളവരിലും മാനസിക പ്രശ്നം കൂടുതലാണ്.
പുരുഷന്മാരേക്കാള് സ്ത്രീകളില്‍ വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ ഉളളതായും സര്‍വെ വെളിപ്പെടുത്തുന്നു. മദ്യപാനം മൂലമുളള മാനസിക പ്രശ്നങ്ങള്‍ പതിനെട്ട് വയസിന് മുകളിലുളള പുരുഷന്മാരില് 4.6 ശതമാനമാണ്. 0.9 ശതമാനം പേരില്‍ ആത്മഹത്യാ പ്രവണതയുണ്ട്. മാനസിക പ്രശ്നമുള്ളതില്‍ നാലിലൊന്ന് പേര്‍മാത്രമാണ് ചികിത്സ തേടുന്നത് എന്നും സര്‍വെ ഫലം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: