എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയില്‍ അയ്യപ്പന് താരപാതയിലെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ടെണ്ടര്‍ നല്‍കുന്നതിനുള്ള നടപടിക്കായി പഞ്ചായത്ത് ഡിഡിപിക്ക് റിപ്പോര്‍ട്ട് നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായില്ല.
ശബരിമല തീര്‍ത്ഥാടകര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന അയ്യപ്പന് താര, പുതിയ ടാറിംഗ് റോഡ് വന്നതോടെ സ്വകാര്യ വ്യക്തികള്‍ കൈയ്യേറി കൃഷിചെയ്യുകയായിരുന്നു. ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ എട്ടു മീറ്റര്‍ വീതിയിലുണ്ടായിരുന്ന പാതയില്‍ ആഞ്ഞിലി, പ്ലാവ്, റബ്ബര്‍ എന്നീ വന്‍ മരങ്ങള്‍ വച്ചാണ് പാത കയ്യേറിയത്. പഞ്ചായത്ത് റോഡ് രജിസ്റ്ററിലുണ്ടായിരുന്ന ഈ പാത ബിജെപിയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആര്‍ഡിഒ അടക്കമുള്ള ഉന്നതാധികാരികള്‍ ഇടപ്പെട്ട് മരങ്ങള്‍ മുറിച്ച് മാറ്റി പാത തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കണമെന്ന് പഞ്ചായത്തിന് നിരവധി തവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ നിരത്തി മരംമുറി അട്ടിമറിക്കുകയായിരുന്നു.
അയ്യപ്പന്‍താര പാതയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി വനംവകുപ്പിനെ സമീപിച്ചെങ്കിലും തടി വില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാത്തതാണ് കാരണമെന്ന് പഞ്ചായത്ത് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ മരങ്ങള്‍ക്ക് നാല് ലക്ഷത്തിലധികം രൂപ വിലവരുമെന്ന റിപ്പോര്‍ട്ട് തയ്യാറാക്കി വനം വകുപ്പ് പഞ്ചായത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മരം മുറിക്കാനുള്ള ടെണ്ടര്‍ നല്‍കുന്നതിനായി അനുമതി തേടി രണ്ടാഴ്ച മുമ്പ് ഡിഡിപിക്ക് പഞ്ചായത്ത് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ്. കൃഷ്ണകുമാര്‍ പറഞ്ഞു.
എന്നാല്‍ പഞ്ചായത്തധികൃതരുടെ കടുത്ത അനാസ്ഥയാണ് അയ്യപ്പന് താരപാതയുടെ തടസങ്ങള്‍ക്ക് പിന്നിലെന്നും, ഇത് പ്രദേശത്തെ ചില സ്വകാര്യ വ്യക്തികളെ സഹായിക്കാനാണെന്നും ബിജെപി പൂഞ്ഞാര്‍ നിയോക മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു. അയ്യപ്പന് താര പാത യാഥാര്‍ത്ഥ്യമാകാതിരിക്കാന്‍ കച്ചവടക്കാരും ചില സ്വകാര്യ വ്യക്തികളുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയ്യപ്പന് താര പാത സഞ്ചാരയോഗ്യമാക്കാനുള്ള നീക്കം കാണുന്നില്ലെന്നും, ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: