കറുകച്ചാല്‍: സ്വകാര്യ ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നില്ലെന്ന് പരാതി. ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികള്‍ നില്ക്കുന്ന സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ ദൂരെ മാറിയാണ് യാത്രക്കാരെ ഇറക്കുന്നത്. ഇതുകണ്ട് പിന്നാലെ ഓടിയെത്തുമ്പോഴേക്കും ബസ് പുറപ്പെട്ടു കഴിഞ്ഞിരിക്കും.
അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന കുട്ടികള്‍ക്ക് ഏന്തെങ്കിലും സമയത്താണ് ഒരു ബസ് കിട്ടുക. കഴിഞ്ഞ ദിവസം നെടുംകുന്നം പള്ളിപ്പടിയിലെ സ്റ്റോപ്പില്‍ കയറുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിക്ക് നിലത്തുവീണു പരിക്കേറ്റു. ഇതുപോലെ നിരവധി സംഭവങ്ങള്‍ ഈ ഭാഗത്തു നടന്നിട്ടുണ്ട്. പള്ളിപ്പടി ഭാഗത്ത് ബസുകള്‍ക്ക് നിര്‍ത്താന്‍ വിമുഖതയാണ്. തിരക്കുള്ള സ്റ്റോപ്പുകളില്‍ പോലീസിന്റെ സേവനം ഉണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. കുളത്തൂര്‍മൂഴി, മണിമല, ചങ്ങനാശ്ശേരി, വാഴൂര്‍ എന്നിവടങ്ങളിലേക്ക് പോകുവാന്‍ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ദീര്‍ഘദൂര സ്വകാര്യബസുകള്‍ കുട്ടികളെ കയറ്റാറില്ല. വിദ്യാലയ വര്‍ഷം രണ്ടാംടേമിന്റെ പകുതിയായിട്ടും സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റി കൂടിയിട്ടില്ല.
വിദ്യാര്‍ത്ഥികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിന് അടിയന്തിര നടപടി വേണമെന്ന് ആവശ്യം പിറ്റിഎ കമ്മറ്റികള്‍ ഉന്നയിച്ചിട്ടുണ്ട്. സ്കൂളുകളുടെ മുന്നില്‍ നിര്‍ത്താത്ത ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: