ആലപ്പുഴ: ജില്ലയിലെ താറാവുകളില്‍ എച്ച്5 എന്‍8 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് അറിയിച്ചു. മുന്‍പുണ്ടായ എച്ച്5 എന്‍1 പോലെ മാരകമല്ലന്നും വൈറസ് ബാധ മനുഷ്യരിലേക്ക് പകരില്ലെന്നും കളക്ടര്‍ അറിയിച്ചു. പ്രശ്നബാധിത പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിലെ താറാവുകളെ മറ്റിടങ്ങളിലേക്കു മാറ്റാന്‍ പാടില്ല.
താറാവുകളുടെ കണ്ണിന് നീല നിറം കാണുന്നതാണ് പ്രത്യക്ഷ ലക്ഷണം. രോഗബാധിത താറാവുകളെ തരംതിരിച്ച് നശിപ്പിക്കാന്‍ 20 ദ്രുതകര്‍മ സംഘത്തെ നിയോഗിച്ചു. ഇന്നും നാളെയുമായി രോഗലക്ഷണമുള്ള താറാവുകളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിച്ചശേഷം ഇവയെ നശിപ്പിക്കും. രോഗബാധിത പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം സൂഷ്മമായ നിരീക്ഷണത്തിലായിരിക്കും.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ല. ഇന്നുവരെ എച്ച്5 എന്‍8 വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതായി റിപ്പോര്ട്ടുചെയ്തിട്ടില്ലന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.എന്‍. ശശി പറഞ്ഞു. ദ്രുതകര്‍മ സേന ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വി. ഗോപകുമാറിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു.
തകഴി, രാമങ്കരി, പാണ്ടങ്കരി, കൈനടി പ്രദേശങ്ങളിലാണ് രോഗബാധ കെണ്ടത്തിയത്. ആരോഗ്യമുള്ള താറാവിന്റെ മുട്ടയും മാംസവും ഭക്ഷിക്കുന്നതിന് ഒരു കുഴപ്പവുമില്ലെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുട്ടനാട്ടിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ മറ്റിടങ്ങളില്‍ നിന്നുള്ള താറാവുകളെ ഇറക്കാന്‍ അനുവദിക്കരുതെന്ന് കൃഷിവകുപ്പുദ്യോഗസ്ഥര്‍ പാടശേഖര സമിതി സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
രോഗം ഇവിടെ എത്തിയത് ദേശാടനപ്പക്ഷികള്‍ വഴിയാണെന്നാണ് പ്രാഥമിക നിഗമനം. സൈബീരിയയില്‍ നിന്നും പാകിസ്ഥാനിലേക്കും ദല്‍ഹിയിലേക്കും തുടര്‍ന്ന് കേരളത്തിലേക്കും ഇവ എത്തിപ്പെടാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: