പറവൂര്‍: ഭീകരവാദം പഠിപ്പിക്കുന്ന തത്തപ്പിള്ളി പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് വഖഫ് ബോര്‍ഡിന്റെ ഭൂമിയില്‍. കാട്ടനല്ലൂര് മുസ്ലിം ജുമാ മസ്ജിദിന്റെ ഒരേക്കര്‍ അമ്പത്തി അഞ്ച് സെന്റ് സ്ഥലത്താണ് സ്കൂള്‍. ഡയറക്ടര്‍മാരായ എം.എ.എം. ബാബു മൂപ്പന്, ഡോ. നൂര്‍ മുഹമ്മദ് നൂറിഷാ, സിറാജ് മേത്തര്‍ എന്നിവര്‍ അവകാശപ്പെടുന്നത് ഇവരുടെ സ്വന്തം ഭൂമിയാണെന്നാണ്. എന്നാല്‍, വഖഫ് ബോര്‍ഡില്‍ നിന്ന് പ്രതിമാസ വാടകയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തതായാണ് രേഖ.
വഖഫ് ബോര്‍ഡ് ഭൂമി വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കാനോ വാടകക്ക് കൊടുക്കനോ പാടില്ല. നിയമങ്ങള്‍ കാറ്റില്‍ പറത്തി വഖഫ് ബോര്‍ഡിന്റെ അംഗങ്ങളെ വിലക്കെടുത്താണ് പീസ് ഇന്റര്‍നാഷണല്‍ ഭൂമി കൈക്കലാക്കിയത്. ഭൂമി പാട്ടത്തിന് കൊടുത്തതിനെതിരെ വഖഫ് ട്രൈബൂണലില്‍ കേസുണ്ട്. ഭൂമി കൈക്കലാക്കാന്‍ പള്ളി കമ്മിറ്റിയിലെ പ്രധാനികളായ ചിലരെ സ്കൂള്‍ അധികൃതര്‍ വിലക്കെടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു.
ടി.എച്ച്. അബ്ദുള്‍ കരീം, എന്‍.എച്ച്. നൗഷാദ്, പി.എം. മുഹമ്മദാലി എന്നിവരാണ് പീസ് ഇന്റര്‍നാഷണലിന് പള്ളിവക സ്ഥലം കൊടുക്കാന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചതെന്ന് പള്ളിക്കമ്മിറ്റിയിലെ ചിലര്‍ പറഞ്ഞു.
തീരദേശ പരിപാലന നിയമം ബാധകമായ സ്ഥലത്ത്, പഞ്ചായത്ത് അനുമതിയില്ലാതെയാണ് സ്കൂള്‍ നിര്‍മ്മിച്ചത്. താത്കാലിക ഷെഡ്ഡില്‍ എല്‍കെജി, യുകെജി, ഒന്നാം ക്ലാസ് തുടങ്ങാനുള്ള അനുവാദമാണ് ബോര്‍ഡ് നല്‍കിയത്. എന്നാല്‍, ഇവിടെ നിര്‍മ്മിച്ചത് സ്ഥിരം കെട്ടിടമാണ്.
2012ലാണ് ഭൂമി മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. പിന്നീട് 2015 ജൂണ്‍ ആറിന് പത്ത് വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തു. പ്രതിമാസം പള്ളി കമ്മിറ്റിക്ക് 1,81,123 രൂപയാണ് സ്കൂള്‍ അധികൃതര്‍ വാടക കൊടുക്കേണ്ടത്. എന്നാല്‍, 65,000 രൂപയാണ് കമ്മിറ്റിക്ക് കിട്ടുന്നത്. ബാക്കി തുക ചിലരുടെ പോക്കറ്റിലേക്കാണ് പോകുന്നത്.
സ്കൂളിന് വേണ്ടി നിര്‍മ്മാണാവശ്യത്തിന് എന്ന് കാണിച്ച് വൈദ്യുതി എടുത്തത് പള്ളി കമ്മിറ്റിയാണ്. ഇത് ദുരുപയോഗം ചെയ്തതിന് വൈദ്യുതി ബോര്‍ഡില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴ അടച്ചു. പള്ളി അക്കൗണ്ടില്‍ ഈ തുക വന്നതിനും കൊടുത്തതായും രേഖയില്ല. വഖഫ് ബോര്‍ഡിന്റെ 2012-2016 ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി സൂചിപ്പിച്ചിട്ടുണ്ട് .
പാഠ്യവിഷയങ്ങളല്ലാതെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠങ്ങളാണ് പഠിപ്പിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ നോക്കാന്‍ പാടില്ല എന്നിങ്ങനെയുള്ള വിചിത്രമായ സമ്പ്രദായങ്ങളാണ് ഇവിടെ നടക്കുന്നത്. ഐഎസില്‍ ചേര്‍ന്ന മെറിന് കുറച്ചു നാള് ഈ സ്കൂളില്‍ ജോലി ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: